'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില് നി-
ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "
Wednesday, October 26, 2022
ഇരുട്ട്
Tuesday, October 25, 2022
10
സുപ്രഭാതം കാക്കപ്പെണ്ണേ..
നിന്റെ ചെക്കൻ എങ്ങടു പോയി.
അതാ ഇപ്പൊ കത. നിങ്ങളീ ലോകത്തൊന്നും അല്ലേ. ഇന്നു കറുത്ത വാവല്ലേ, ബലി ഇട്ക്കാൻ ഞങ്ങളല്ലാണ്ട് ആരാ. അവൻ അങ്ങടു പോയിരിക്യാ.
അപ്പൊ നിന്ക്കും പോവായിരുന്നില്ലേ.
ഞാൻ പോവില്ല.
എന്തേ?
പോവില്ല, അത്രേന്നെ. പൊണ്ണുങ്ങളു ബലി ഇടുക്കണ്ടാത്രെ. കണ്ട കണ്ടീതും കുണ്ടീതും ഒക്കെ ഇടുക്കാൻ പെണ്ണുങ്ങളു വേണം. നാണല്ലാണ്ട് കൊറേറ്റെണ്ണം പോയിട്ട്ണ്ട്.
ഇയ്ക്കതിന് നേരല്ല്യ.
അതും ശരിന്നെ. നീ ആ വീടിന്റെ നടക്കല് വന്നിങ്ങനെ ഇര്ന്ന് കരേല്ലെ. എവടെക്കേങ്കെലും ഒന്നു പോവാനെറങ്ങ്യാ
നേരെ മുന്നീ വന്നു നിക്കും പെണ്ണുങ്ങള്.
അതെന്ന്യാ പറഞ്ഞേ, നിങ്ങളാണുങ്ങള് ഈ ജമ്മത്ത് നന്നാവില്ല.
Tuesday, October 18, 2022
09
ഞങ്ങള് കാട് കണ്ടൂ ട്ടാ...
കാട് മാത്രല്ല, ഡാമും മയിലും കുരങ്ങും വരയാടും ആനേം ആനക്കുട്ട്യേളേം ഒക്കെ കണ്ടു.
കണ്ടതൊക്കെ സത്യാണ്, കാണാത്തതാ അതിലേറെ സത്യം.
അതെന്താപ്പാ കാണാത്തത്.
എന്റെ ഹൃദയം. അത് നെറച്ച് സ്നേഹാ, സന്തോഷോം. ടൂറ്ന്ന് പറഞ്ഞാ അതൊക്കെ തന്ന്യാണ്. സന്തുച്ചേച്ചി കൊണ്ടന്ന പരിപ്പുവട, വെളിച്ചെണ്ണപ്പം, ലതച്ചേച്ചിടെ കപ്പലണ്ടി, സുഷമച്ചേച്ചീടെ അരിയുണ്ട, പ്രതിഭച്ചേച്ചീടെ പഴം പുഴുങ്ങീത്, പിന്നെ അലുവേം ചിപ്സും ഒക്കെ ആയി ജഗപൊഗായിരുന്നൂ ട്ടാ.
ഇങ്ങള് കാഴ്ച കാണാനാ അല്ലെങ്കി തിന്നാനാ പോയേ.
ഞങ്ങള് പാട്ടു പാടാനും തിന്നാനും കുടിക്കാനും ഒക്കെക്കൂട്യാ പോയെ.
അതാ ഇപ്പൊ കത. ഇതിനൊക്ക്യാണെങ്കി ഇന്നോട് പറഞ്ഞാ മത്യായിരുന്നില്ലെ.
നിന്നോട് പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല. ജീവിതം സ്നേഹിക്കാനുള്ളതാ. ഈ സ്നേഹോം തീറ്റീം കഴിച്ചാ പിന്നുന്തൂട്ടാ ബാക്കി!
ആകയാൽ ഞങ്ങളിനീം യാത്ര പോവും.
Monday, October 17, 2022
08
ഹാ.. എന്താ ചെമ്പോത്തേ പട്ടുപാവാട ഒക്കെ ഉടുത്തു സുന്ദരി ആയിട്ടുണ്ടല്ലോ.
ചേട്ടൻ ദുബായീന്ന് കൊണ്ടോന്നതാ.
അപ്പൊ നിങ്ങക്കും ദുബായൊക്കിണ്ടാ
പിന്നില്ലാണ്ട്, ദുബായി ആർക്കാ ഇല്ലാത്തെ. ഞങ്ങക്കും ദുബായീം ഷാർജീം അബുദാബിക്കെണ്ട്.
എന്താ പുളൂസ്. കേക്കാൻ നല്ല രസോണ്ട് ട്ടാ. വെറുതല്ലാ നിന്നെ കാക്കതമ്പ്രാട്ടീന്ന് എല്ലാരും വിളിക്ക്ണ്. ഇങ്ങനെ പൗറ് പറേല്ലെ ന്റെ പൊന്നെ.
നേര് പറഞ്ഞാ നൊണായി. ആല്ലാ നിങ്ങക്ക് കാടുണ്ടാ.
ഇയ്ക്ക് കാടൊന്നുല്ല്യ, മരണ്ട്.
മരണ്ടെങ്ങെ അവടെ വെച്ചോ. കാടില്ലാത്ത നിങ്ങളാ ദുബായിനെ കുറിച്ച് പറേണത്. ഇങ്ങനെ കാക്കേരേം പൂച്ചേരേം കണക്കിടുത്ത് ഇരിക്കണ നേരം വല്ല പണീം എടുത്തൂടെ.
അയ്യോ അത് പറഞ്ഞപ്ലാ, ഇയ്ക്ക് ഒരൂട്ടം പണീണ്ട്ന്ന് ഓർത്തേ. നീ പൊക്കോ ട്ടാ.
Saturday, October 15, 2022
07
രാവിലെ മിറ്റത്തൊന്ന് എറങ്ങി നടക്കാന്നെച്ചാ ചെവിതല തരില്ല. മഞ്ഞ് കൊണ്ടാ പനി വരൂംത്രെ. നമ്മടെ കാക്കക്കും കുരുവിക്കും ഒക്കെ ഒരു പനീം ഇല്ല കുനീം ഇല്ല.
കുടുംബത്തീ രണ്ടു കുട്ട്യോള് ഉണ്ടായതാ, അതും ആദ്യമായിട്ട്. ചെമ്പത്തീമ്മലും ചെത്തീമ്മലൊക്കെ നെറച്ച് പൂവുണ്ട്, സന്തോഷാ എല്ലാവർക്കും.
അല്ല ചെമ്പോത്തേ, നിന്റെ തെരക്കൊഴിഞ്ഞാ ഇത്രത്തോളം ഒന്നു വരണേ. കൊറച്ചുണ്ട ഇണ്ടാക്കണം.
അതിന് അവറ്റോള് അത് തിന്നാറായാ..
ഇയ്ക്ക് തിന്നാനാ
അങ്ങനിപ്പം തിന്നണ്ട, തിന്ന് തുറു പോലായിരിക്കണ്. രാവിലെ ഏറ്റ് രണ്ടു റൗണ്ട് നടന്നൂടെ.
ഓ.. എന്താ മഞ്ഞ്.
ഇത്തിരി മഞ്ഞ് കൊള്ളാണ്ട് ഒരു കാര്യോം ഇണ്ടാവില്ല, അദ്ധ്വാനം സർവ്വ ധനാൽ പ്രധാനംന്നല്ലേ.
അപ്പൊ മഞ്ഞ്.
ഓ മഞ്ഞ്.., കുഞ്ഞ്...
അപ്പൊ രാവിലെ എണീറ്റ് ച്ചിരി നടക്കുക.
Friday, October 14, 2022
06
ഒരു കോഴീന്നെ വേണംന്ന് എത്രീസായി പറേണ്. കൊറേ കോഴീം ആട്ടുങ്കുട്ട്യോളും അമ്മിണീന്ന് വിളിക്കുമ്പോ ഓടി വര്ണ പശൂം ഒക്കെ എന്റെ ഒരു സ്വപ്നാണ് . സ്വപ്നത്തിൽ ആർക്കും എന്തും ആവാലോ. എന്നാ ഈ സ്വപ്നത്തിനും ഒരവസാനല്ല്യേ. ജീവിക്കാനുള്ള ആശ തീരുമ്പോ സ്വപ്നങ്ങളും അവസാനിക്കുംന്നാ തോന്നണേ, രണ്ടും പരസ്പരപൂരകങ്ങൾ. ഒന്നോർക്കുമ്പോൾ ജീവിതം ഒരു സംഭവാണ്. കണ്ണിന്റെ മണ്ടേമ്മല് ചാലു വെട്ടി എത്രെത്ര നദികള് ഒലിച്ചിറങ്ങിപ്പോയി. എന്നിട്ടും ജീവിതം മടുത്തോ! ഒരു ചെറിയ സന്തോഷത്തുമ്മെ നമ്മളൊക്കെ മറക്കും. ഒരു മഴക്ക് ഒരു വെയിലുണ്ടെന്ന് സമാശ്വസിക്കും. പുറത്ത് മഴ സങ്കടം പോലെ പെയ്യുകയാണ്, അകത്തും.
നാളെ നേരം വെളുത്തിട്ടു വേണം ഒരു ചെടിക്കമ്പ് കൊണ്ടുവന്നത് നടാൻ. അല്ലയോ സ്വപ്നങ്ങളേ ജീവിതമെന്ന മഹനീയ യാത്രയെ പൂക്കളാലും പവിഴങ്ങളാലും നിറയ്ക്കൂ.
Wednesday, October 12, 2022
05
രാവിലെ തണുപ്പിനെ ഒന്നു പിടിച്ചു കൂട്ടി കിടക്കുക, പിന്നെ എണീറ്റു മിറ്റത്തു വന്നാൽ വെളുവെളെ ഇളവെയിൽ. അതു മേത്തു തൊടുമ്പോൾ എന്താ അതിന്റെ ഒരു സുഖം. മഞ്ഞയും വെളുപ്പും ചാരനിറവുമുള്ള ഒരു ശലഭം ചാടിത്തുള്ളി നടക്കുന്നു. പൊട്ടെന്ന് മാജിക്കെന്നപോലെ അത് രണ്ടെണ്ണമാവുന്നു. പിന്നെ പല നിറത്തിൽ പല രൂപത്തിൽ ഒരു ശലഭ നൃത്തശില്പം തന്നെ. ഹിമകണങ്ങൾ ആസ്വദിച്ച് കുടിച്ച് മദോന്മത്തരായി അവർ തൊടിനിറയുന്നു. ചെമ്പരത്തിക്ക് ചെത്തിയോട് കുശലം,.
ഇന്ന് നിന്റെ പൂക്കൾ നെറച്ചുണ്ടല്ലോ.
ഓ.. ഉമ്മക്കതിന്റെ ഗമെന്നും ഇല്ലേ. ചെത്തി പൗറ് പറഞ്ഞു.
ചവിട്ടുപടിയോളം വന്നു രണ്ട് കുരുവികൾ, എന്നെ കണ്ടപ്പം ഒന്നിനു നാണം.
ഞങ്ങളു ലൗവേഴ്സാ..
ആണോ. നീയാ മുരിങ്ങേമെ കേറി ഇരുന്ന് പ്രേമിച്ച് അതിന്റെ തണ്ടൊടിക്കരുത്.
ചന്തി ഇട്ടു കുലുക്കി.. എന്താ ഒരു പുച്ഛം.
എന്റെ പ്രിയരെ, ഒരോ ഇലയും പൂവും ശലഭങ്ങളും കിളികളും അവയുടെ കളകള നാദവും...... പ്രപഞ്ചം നിങ്ങളുടേതാണ്.