'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Saturday, July 25, 2026

പ്രക്ഷോഭകാരികൾ


 









കവിതയിതാ വന്നു നിൽക്കുന്നു,

യുവതയുടെ ശബ്ദമായ്
ഭയരഹിത ബോധമായ്
കവലയുടെ നടുവിൽ
കൂട്ടമായെത്തുന്ന
അവരിലൊരുവന്റെ കൈ
പൊങ്ങുന്നു, ചൂണ്ടുന്നു
കവിതയൊരൊറ്റ വാക്കായി
നിന്നലറുന്നു.

കവിതയിന്നൊരു കുഞ്ഞു പൂവല്ല
കവിതയിന്നൊരു കാറ്റിനലയല്ല
കവിതയൊരു കിനാവിലെ
താരാട്ടു പാട്ടല്ല
കവിതയിലെ ഉപ്പു
കുറുക്കുവാനല്ലിവർ
കവലയിൽ ഒരൊറ്റ
മുനമ്പിലേക്കെത്തിയോർ 
കൈവിരലുകൾ തമ്മിലായ് 
കോർത്തവർ, 
ഉള്ളിലെ കനലു പുകഞ്ഞു എരിഞ്ഞു വളർന്നവർ
കവിതയിതാ ചുണ്ടിലൂറുന്നു
മുന്നിലെ
കഠിനതയിൽ കൈകോർത്തു
കവിത ചൊല്ലീടുന്നു
കവിതയിതാ വന്നു നിൽക്കുന്നു
കൂട്ടരായ്
കടലുപോലെത്തിയോർ
പാട്ടേറ്റു പാടുന്നു
കവിതയിലൊരാൾ
ശരമാരിയായ് പെയ്യുന്നു
കവിത വിശപ്പിൽ
പൊതിച്ചോറു നീട്ടുന്നു
കവിതയുടെ തലയോടു പൊട്ടുന്നു
ചോരയിൽ 
കവിതകളൊരായിരം വിരിയുന്നു
നാളെയുടെ വരികളെഴുതുന്നവർ
പ്രക്ഷോഭകാരികൾ.

Friday, July 24, 2026

വാക്കിന്റെ വർണ്ണവിസ്മയം


 










*വാക്കിന്റെ വർണ്ണവിസ്മയം: 'വാട്ടർ കളർ' നൽകുന്ന കാവ്യാനുഭവം*

​അക്ഷരങ്ങൾക്ക് വർണ്ണങ്ങളുണ്ടോ? അവയ്ക്ക് മണക്കാനും നമ്മോട് മന്ത്രിക്കാനും കവിയുമോ? *ഉല്ലാസ് കെ.ഡി.യുടെ ‘വാട്ടർ കളർ’* എന്ന കവിതാസമാഹാരം വായിച്ചുതീരുമ്പോൾ, ഈ ചോദ്യങ്ങൾക്കെല്ലാം ‘ഉവ്വ്’ എന്നാവും നമ്മുടെ മനസ്സ് മറുപടി നൽകുക. കാച്ചിക്കുറുക്കിയ വാക്കുകൾ കൊണ്ട് മനസ്സിൽ ചായക്കൂട്ടുകൾ തീർക്കുന്ന ഒരു അപൂർവ്വ അനുഭൂതിയാണ് ഈ പുസ്തകം  വായനക്കാരന് സമ്മാനിക്കുന്നത്.

*അവതാരിക തയാറാക്കിയ സുധാംശുവിൻ്റെ നീരീക്ഷണം* അതു വ്യക്തമാക്കുന്നു.

​അസ്തിത്വത്തിന്റെ കനൽവഴികളും കാവ്യയാത്രയും

​വേനൽച്ചൂടും തോരാമഴയും താണ്ടി എഴുത്തുവഴികളിൽ വേരുറപ്പിച്ച കവിയാണ് ഉല്ലാസ്. കേവലമൊരു വിനോദത്തിനപ്പുറം ഗൗരവത്തോടെ സാഹിത്യത്തെ സമീപിക്കുന്ന കവിയുടെ ഉള്ളിലെ  തത്ത്വചിന്താപരമായ അന്വേഷണങ്ങളാണ് ഈ കവിതകളുടെ ആത്മാവ്.

എനിക്കും എനിക്കും ഇടയിലുള്ള വിടവ് കൂടിക്കൂടി വരുന്നു..

​*അബ്‌സ്ട്രാക്‌ട്’, ഇല്ല എന്നീ കവിതകളിലൂടെ കവി സ്വന്തം അസ്തിത്വത്തെ തപ്പിയെടുക്കാൻ ശ്രമിക്കുന്നു. ഏതോ മരക്കൊമ്പ് മോഹിച്ച 'കുമ്പിളും' കുളിർകാറ്റ് ലാളിച്ച 'തളിരില'യുമായി മാറി, ഒടുവിൽ കനൽക്കൂട്ടിൽ കരിഞ്ഞുണങ്ങുന്ന 'പാഴില'യായി സ്വയം അടയാളപ്പെടുത്തുമ്പോൾ, അത് വെറുമൊരു കവിവാക്കല്ല; മറിച്ച് മനുഷ്യജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ചുള്ള ആഴമേറിയ തിരിച്ചറിവാണ്.

​ഓർമ്മകളുടെ പ്രണയവർണ്ണങ്ങൾ

​ഓർമ്മകളെയും പ്രകൃതിയെയും കടലിനെയുമെല്ലാം കവി ചേർത്തുവെക്കുന്നത് അതിമനോഹരമായ ഭാഷയിലാണ്. കരയെ വിട്ടകലുന്ന കടലും, മറവിയുടെ നനവിൽ മൂടപ്പെടുന്ന അനുഭവങ്ങളും വായനക്കാരുടെ ഉള്ളിൽ നേർത്തൊരു നോവ് ബാക്കി വെക്കുന്നു.

​അതേസമയം, തിരുവോണവും, നിലാവും, പൂവിളിയും നിറഞ്ഞ ചിങ്ങരാവുകളെക്കുറിച്ചുള്ള വരികൾ ഓണസ്സദ്യയുടെ മധുരത്തോടെ മനസ്സിലേക്ക് പെയ്തിറങ്ങുന്നു. വിതറിപ്പോയ നല്ല ഓർമ്മകളുടെ ഒരു പൂക്കളം തന്നെ കവി ഇവിടെ ഒരുക്കിവെച്ചിട്ടുണ്ട്.

​ഭാഷാസൗന്ദര്യവും,

​ലാളിത്യവും ചേർന്ന ശൈലിയാണ് ഉല്ലാസിന്റെ കവിതകളുടെ ഏറ്റവും വലിയ ആകർഷണം. വലിയ വാചകങ്ങൾക്കപ്പുറം ഉൾക്കാമ്പുള്ള കുഞ്ഞു വരികളാണ് ഈ സമാഹാരത്തിലെ കവിതകളുടെ ശക്തി:

​അനാവശ്യമായ വാഗ്മയങ്ങളില്ലാതെ, ലളിതമായ പദങ്ങൾ കോർത്തിണക്കി ഈണമുള്ള വരികൾ തീർക്കാൻ കവിക്കുള്ള കഴിവ് പ്രത്യേക പരാമർശമർഹിക്കുന്നു.

താളത്തിലുള്ള കവിതകൾക്കൊപ്പം തന്നെ ഒട്ടും വിരസതയില്ലാത്ത ഗദ്യകവിതകളും സമാഹാരത്തിന് മാറ്റുകൂട്ടുന്നു.

​വാക്കുകളുടെ തീവ്രത ,ചുരുങ്ങിയ വാക്കുകളിൽ വലിയ ആശയങ്ങൾ ഒളിപ്പിച്ചു വെക്കുന്ന ശൈലി വായനയെ കൂടുതൽ ആഴമുള്ളതാക്കുന്നു.

*ഞാൻ*, എന്ന കവിതയിൽ ആരാണെന്ന് സ്വയം കണ്ടെത്താൻ ശ്രമിക്കുമ്പോഴും, മറ്റുള്ളവരുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും കാരണം സ്വന്തം വ്യക്തിത്വം നിർവ്വചിക്കാൻ കഴിയാതെ പോകുന്ന ഒരു വ്യക്തിയുടെ ആന്തരിക സംഘർഷമാണ് കവിതയുടെ കാതൽ. 

വിവാഹം കഴിച്ചയച്ച മകളുടെ ആത്മഹത്യയിൽ  ഹൃദയം തകർന്ന അമ്മയാണ് *അമാവാസി* എന്ന കവിത കണ്ണിലെ വെള്ളിവെട്ടം നഷ്ടപ്പെട്ട മകളെ വെള്ളത്തിൽ നിന്ന് എടുക്കുമ്പോൾ കാളിയുടെ മുന്നിൽ കണ്ണ് മൂടി കെട്ടിയതും അമാവാസിയായിരുന്നു ..... ദുഃഖത്തിൻ്റെ അമാവാസിയിൽ വായനക്കാരുടെ ഹൃദയം നൊന്തു പോകുന്നു....

ആദ്യ കവിതയായ

*ഞാൻ മുതൽ കളിമുറ്റം* വരെ

​വാക്കുകൾ കൊണ്ട് മനസ്സിന്റെ ക്യാൻവാസിൽ വിസ്മയം തീർക്കുന്ന ‘വാട്ടർ കളർ’, കവിതയെ പ്രണയിക്കുന്ന ഏവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒന്നാണ്. 

മരുഭൂമിയിൽപ്പോലും വാക്കുകളുടെ നറുവസന്തം തീർക്കാൻ കഴിവുള്ള ഈ തുലികയിൽ നിന്ന് ഇനിയും വികാരനിർഭരവും ചിന്തോദ്ദീപകവുമായ ഒട്ടനവധി നല്ല കവിതകൾ പിറവിയെടുക്കട്ടെ എന്ന്  ആശംസിക്കുന്നു.

ഉല്ലാസ് എന്ന വാഗ്മിയുടെ പദവർണ്ണരാജികൾക്കായി നമുക്കിനിയും കാത്തിരിക്കാം .....🥀🥀🥀

*ഗ്രീൻ ബുക്സ് മംഗളോദയം* പ്രസാധനം ചെയ്ത ഈ കവിതാ സമാഹാരത്തിന്

*₹ 130* ആകുന്നു....

🌹🌹🌹

*റസിയ സുൽത്താന

Sunday, June 21, 2026

വാട്ടർ കളർ എന്ന ശീർഷകം - ശ്രീ. ഉല്ലാസ് എങ്ങൂർ

 “Water Color” എന്ന ശീർഷകം ആദ്യനോട്ടത്തിൽ ചിത്രകലയിൽ ഉപയോഗിക്കുന്ന ജലച്ചായങ്ങളെ ഓർമ്മിപ്പിക്കുന്നുവെങ്കിലും, അതിന്റെ മറ്റൊരു സങ്കേതാർത്ഥം നിറമില്ലാത്ത വെള്ളത്തിന്റെ സാന്നിധ്യമാണ്. വെള്ളത്തിന് സ്വതന്ത്രമായി ഒരു നിറമില്ല. എന്നാൽ അത് സ്പർശിക്കുന്ന ഓരോ വസ്തുവിന്റെയും നിറം പ്രതിഫലിപ്പിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നു. അതുപോലെ തന്നെയാണ് ഈ കവിതാസമാഹാരവും.

ഇവിടെയുള്ള കവിതകൾ ഒരു നിശ്ചിത നിറത്തിന്റെയോ ആശയത്തിന്റെയോ ചട്ടക്കൂടിൽ ഒതുങ്ങുന്നില്ല. ജീവിതത്തിന്റെ വിവിധ അനുഭവങ്ങളും വികാരങ്ങളും ഓർമ്മകളും സ്വപ്നങ്ങളും സമൂഹത്തിന്റെ പ്രതിഫലനങ്ങളും അതിൽ കലർന്നുചേരുന്നു. നിറമില്ലാത്ത വെള്ളം ഏത് പാത്രത്തിന്റെ രൂപവും സ്വീകരിക്കുന്നതുപോലെ, ഈ കവിതകളും വായനക്കാരന്റെ മനസ്സിൽ അവരവരുടെ അനുഭവങ്ങൾക്കനുസരിച്ച് പുതിയ അർത്ഥങ്ങൾ സൃഷ്ടിക്കുന്നു.

വെള്ളം ശുദ്ധതയുടെയും സുതാര്യതയുടെയും പ്രതീകമാണ്. അതിനാൽ “Water Color” എന്ന ശീർഷകം കവിയുടെ ആത്മസത്യത്തെയും വികാരങ്ങളുടെ നിർമ്മലതയെയും സൂചിപ്പിക്കുന്നതായി കാണാം. നിറങ്ങളില്ലാത്ത വെള്ളം എല്ലാ നിറങ്ങളുടെയും സാധ്യതയെ ഉൾക്കൊള്ളുന്നതുപോലെ, ഈ കവിതാസമാഹാരവും അനന്തമായ വ്യാഖ്യാനങ്ങളുടെയും അനുഭൂതികളുടെയും സാധ്യതകൾ വായനക്കാരന് മുന്നിൽ തുറന്നിടുന്നു.

അങ്ങനെ “Water Color” എന്ന പേര് വെറും ഒരു ശീർഷകമല്ല; നിറമില്ലാത്ത വെള്ളത്തിന്റെ നിശ്ശബ്ദമായ ആഴംപോലെ, ജീവിതത്തിന്റെ പല നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന ഒരു കാവ്യലോകത്തിന്റെ സാരാംശമാണ്.😊


Monday, April 6, 2026

നടത്തം














ജീവിതം നടന്നു തീർക്കേണ്ടതാണെന്ന്
എനിക്ക് മെട്രോയിലേക്കുള്ള നടത്തയിലാണ് തോന്നാറ്.
എവിടെ നിന്നാണ് ഈ ആളുകളൊക്കെ
വരുന്നത്
ഒരു പ്രവാഹം പോലെ
അങ്ങനെ ഒഴുകുകയാണ്
അവരിലേക്കിറങ്ങിയാൽ
നിങ്ങളൊരു നദിയായി.
എല്ലാ നടത്തത്തിനും ഒരു താളമുണ്ട്
പല രൂപങ്ങൾ പല വേഷങ്ങൾ
പല നിറങ്ങൾ ശബ്ദങ്ങൾ
കൊലുന്നതും കുറിയതും
കുണുങ്ങിയതും കുറുകിയതും
ഇവരിലെവിടെയോ
കുട്ടൻ മാരാരുണ്ട്‌
അപ്പു മാരാരുണ്ട്
പാണ്ടിയുണ്ട്
പഞ്ചാരിയുണ്ട്
അന്നയുണ്ട് ആനയുണ്ട്
അങ്ങനെയങ്ങനെ
നടത്തം രസമാണ്
നടത്തത്തിനൊടുക്കം
ഇരുത്തം ആണ്
അതിനപ്പുറം മൃതിത്വം,
ഉപചാരം ചൊല്ലാതെ
ഒരു വിടപറച്ചിൽ;
എങ്കിലും തിരിച്ചും മറിച്ചും തിരിച്ചും
നടത്തം സുന്ദരമാണ്.

Saturday, April 4, 2026

വിത

 










വിത വിത
മേടം വിയർത്തു
വിത്തുകൾ കിളിർത്തു
പാടത്തിൻ വരമ്പുകൾ തോറും
കിളികളായിരം
കളകളാരവം
കുളിർന്ന മണ്ണിന്റെ
മണമൊരാനന്ദം
വരുന്ന ചിങ്ങത്തിൻ
കതിരു കൊയ്യുവാൻ
വരിക ഞങ്ങളീ
നിലമൊരുക്കട്ടെ
ഉഴവു കാളകൾ
നടന്നു തീർക്കട്ടെ
കിളിർന്ന വിത്തുകൾ
വിതയൊരുക്കട്ടെ
വളമെറിയട്ടെ
കള പറിക്കട്ടെ
കനിയുമമ്മത്തൻ
മുല ചുരത്തട്ടെ
അകലെയാരുടേ
തുയർന്ന തേക്കുപാ
ട്ടകമൊരാനന്ദ
ത്തിരയിളകട്ടെ
വരിക മേടത്തിൻ
വിഷുക്കണി കൂടാൻ
വരുന്ന കാലത്തിൻ
നിറപൊലി കൂട്ടാൻ
മറന്നു പോകു നാം
നടന്ന പാതകൾ
പടർന്ന വേരുകൾ
വിടർന്ന പൂവുകൾ
വെറുതെയെങ്കിലും
ഒരു നിമിഷത്തിൻ
ജനിമൃതികളിൽ
കണികകൾ നമ്മൾ
വിത വിത
മേടം വിയർത്തു
വിത്തുകൾ കിളിർത്തു
നാളെയായ്
വളരുക നമ്മൾ.


Wednesday, March 4, 2026

ചൂട്

 


















അടിമുടി ആടി ഉലഞ്ഞ എന്റെ
ഇലകളിൽ തങ്ങി നിന്ന
ഒരിറ്റു ഹിമകണം
അറിയാതെ അറ്റു വീണു,
എന്തിന്!
അതൊരു തണുപ്പായിരുന്നു.
ചിലപ്പോൾ അങ്ങനെ ആയിരിക്കണം,
എല്ലാ തണുപ്പിനും
നമ്മെ ഉൾക്കൊള്ളാൻ
ആയിക്കൊള്ളണമെന്നില്ല.

Monday, February 2, 2026

കവിത്വം


മഷി വറ്റുമ്പോൾ
വരി തിങ്ങിയ വാക്കുകൾ
കൂട്ടിയിടിക്കും, ചോര ചിതറും
ചോരയാലും ജീവിതം എഴുതും.
വാക്കിനേതു നിറമെന്നു ചോദിക്കരുത്,
പ്രതീക്ഷകളെ കുറിച്ചോർക്കുമ്പോൾ
ആകാശനീലയാലെഴുതും
ഭയം ഇരുട്ടു തൊട്ടെഴുതും
ഓർമ്മകളെ കാട്ടു പച്ചയാലും
സത്യത്തെ വെള്ളിവെട്ടത്താലും
സ്വപ്നങ്ങളെ നിലാവിനാലും എഴുതും....
വാക്കിനേതു നിറമെന്നു ചോദിക്കരുത്,
വാക്കിൽ നിറങ്ങളേ ഉള്ളു.