മഷി വറ്റുമ്പോൾ
വരി തിങ്ങിയ വാക്കുകൾ
കൂട്ടിയിടിക്കും, ചോര ചിതറും
ചോരയാലും ജീവിതം എഴുതും.
വാക്കിനേതു നിറമെന്നു ചോദിക്കരുത്,
പ്രതീക്ഷകളെ കുറിച്ചോർക്കുമ്പോൾ
ആകാശനീലയാലെഴുതും
ഭയം ഇരുട്ടു തൊട്ടെഴുതും
ഓർമ്മകളെ കാട്ടു പച്ചയാലും
സത്യത്തെ വെള്ളിവെട്ടത്താലും
സ്വപ്നങ്ങളെ നിലാവിനാലും എഴുതും....
വാക്കിനേതു നിറമെന്നു ചോദിക്കരുത്,
വാക്കിൽ നിറങ്ങളേ ഉള്ളു.
പ്രണയം
കവിതകള്
'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില് നി-
ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "
Monday, February 2, 2026
കവിത്വം
Friday, November 21, 2025
നാടൻ
അതിരാവിലെ തങ്കുട്ടൻ
കൊച്ചിക്കു വിട്ടു,
കൊച്ചിക്കുള്ള ദൂരം!
ഒരു പഴയ സിനിമാപ്പാട്ടു മൂളി
സൈക്കിളിൽ താൻ ചവിട്ടി മറന്ന ദൂരത്തിൽ
ഇതെന്തു ദൂരം.
കൊച്ചിയിൽ എത്തിയാൽ,
എംജി റോഡിൽ
കാലത്തിനോട് പൊരുതി നിന്ന
ചായപ്പീടിക
മധുരം കൂട്ടി ഒരു ചായ
ഒരു റൊട്ടി
കണ്ണു ചിമ്മി ചടഞ്ഞിരുന്ന
പൂച്ചക്കുട്ടിക്കു
ഒരു കഷ്ണം പൊട്ടിച്ചിട്ടു കൊടുത്തു.
തിരിച്ചു ചവിട്ടുമ്പോൾ
കൊച്ചി കണ്ട സന്തോഷം
കൊച്ചിയിൽ നിന്നും
തിരിച്ചു ചവിട്ടുന്ന ആവേശം.
Friday, November 14, 2025
വാട്ടർ കളർ
ഉമ്മകളിൽ
വെള്ളം ചേർത്തുവെന്ന്
പറഞ്ഞ അന്ന്
ഓമനിച്ചു വളർത്തിയിരുന്ന
സ്വർണ്ണമത്സ്യം ചത്തു പൊന്തി.
കിസ്സിനും സിപ്പിനും
ഒരു രുചിയാണെന്ന് പറഞ്ഞവൻ
വെള്ളം ചേർക്കാതെ കുടിച്ചു മരിച്ചു.
വെള്ളം ചേർക്കാത്ത ചുംബനം
എന്നെയും കൊല്ലുമായിരുന്നു,
എങ്കിലും ആ മരണം
കൊതിച്ചതായിരുന്നു.
Thursday, October 2, 2025
വിമാനയാത്രികൻ
തകർന്ന ഒരു വിമാനം
മനസ്സിൽ നിറയും
മരണത്തിലേക്ക് ഉള്ള യാത്രയെന്ന്
മനസ്സിൽ തോന്നും
അവസാനമായി
എന്തോ പറയാൻ വിട്ടുപോയിരുന്നു,
എല്ലാ പിണക്കങ്ങളും
വേലിയേറ്റങ്ങൾ ആയിരുന്നു
എല്ലാ വേലിയിറക്കങ്ങളും
കുറ്റബോധങ്ങളും
മാപ്പപേക്ഷകളും ആയിരുന്നു.
വിമാനം തകരുമ്പോൾ
ഒരാൾ മാത്രം
ഇറങ്ങിയോടുന്നത് ശരിയായിരുന്നോ?
എന്റെ വിധിയോട്
എനിക്കങ്ങേ അറ്റത്തെ
വെറുപ്പ് തോന്നുന്നു
ആളേതെന്നറിയാതെ പോയ
പലരിൽ ഒരാളാവുന്നു ഞാൻ
മനസ്സിലെങ്കിലും ഞാൻ
വിധിയെ തോൽപ്പിക്കുന്നു.
Tuesday, September 2, 2025
രാത്രി
നിന്റെ പൂക്കളിൽ
ഇറുത്തൊന്നെടുത്തു
പൂമണം
ഒഴുക്കുന്നോ!
ചന്ദ്രികക്കു ഞാൻ
മണക്കാൻ
കാറ്റു വീശി പോൽ.
മനസ്സിൽ
നീല നിശ്ചലം
നിലാവാറ്റിൻ മണൽപ്പുറം
പുഴപ്പാട്ടിന്റെ താളത്തിൽ
തുടിക്കുന്നുള്ളു
സാഗരം.
Saturday, August 23, 2025
കോളാമ്പിപ്പൂക്കൾ
രാവുണ്ണി കോളേജിന്റെ പടിവാതിക്കൽ ഇതുപോലൊരു പൂവുണ്ടായിരുന്നു, ഞങ്ങൾ അതിനെ കോളാമ്പിപ്പൂവ് എന്ന് വിളിച്ചു. എല്ലാ പൂവുകളും സുന്ദരികളായതിനാൽ ആവും നമ്മൾ പൂവിനെ പൂവെന്ന് വിളിച്ചത്.
കർക്കിടകത്തിന്റെ പെരുമഴയത്തും മേടത്തിലെ പൊരിവെയിലത്തും ഈ പൂവ് ഞങ്ങൾ കുട്ടികളെ കാത്തു നിന്നു. ഒരു പോപ്പിൻസ് കുടയുടെ കീഴിൽ രണ്ടും മൂന്നും കൂട്ടുകാർ ഞങ്ങൾ നനഞ്ഞൊട്ടി വരുമ്പോഴും സ്കൂളിന്റെ മുന്നിലെ വെള്ളക്കെട്ടിലൂടെ പുസ്തകക്കെട്ടും തലയിൽ വെച്ചു നിന്തുമ്പോഴും ഒരു കണ്ണിമാങ്ങ അയ്യായിരം പേർക്കെന്നപോൽ വീതിച്ചു തിന്നുമ്പോഴും ഈ പൂവതു കണ്ടു പുഞ്ചിരിച്ചു നിന്നു. വിനിയാവതി ടീച്ചറുടെ അടി കൊണ്ട് വീർത്ത കൈത്തടത്തിൽ ഈ പൂവ് സ്നേഹത്താൽ തലോടി. പുഷ്പാർജ്ജിനി ടീച്ചർ ഈ പൂവ് കാട്ടി F-L-O-W-E-R എന്നു പഠിപ്പിച്ചു. കവിതയുടെയും ഗീതയുടെയും ഒക്കെ മുടിയിഴകൾക്കിടയിൽ ഇരുന്ന് ഈ പൂവ് ഞങ്ങളെ നോക്കി ചിരിച്ചു. സരസ്വതി ടീച്ചറുടെ വാടാത്ത ചിരി ഈ പൂവിൽ ഞങ്ങൾ കണ്ടു, എ. ഇ. ഒ. വരുന്നതും പ്രമാണിച്ച് ചുമരുകൾ ചിത്രങ്ങളെക്കൊണ്ട് നിറയുമ്പോൾ അവക്കിടയിലിരുന്നു ഈ പൂവ് ഞങ്ങളുടെ പ്രതിനിധി ആയി. പെൺകുട്ടികൾ പ്രാർത്ഥന ചൊല്ലുമ്പോൾ ഈ പൂവിനെ അവർക്കിടയിൽ തിരഞ്ഞു, അവളുടെ മുല്ലമൊട്ടു കോർത്ത ചിരി ഓർമ്മയുടെ വരമ്പത്തു എന്റെ പ്രണയ ജാതകം കുറിച്ചു. ശരിക്കും നീ ആരായിരുന്നു. എന്റെ പൂവേ നീ ഞങ്ങളുടെ മനോഹരിയായ പൂവായിരുന്നു. എന്റെയും കൂടി പൂവായിരുന്നു.
Sunday, August 10, 2025
ഇല്ല
ഞാൻ ഒരില
ഏതോ മരക്കൊമ്പു മോഹിച്ചകൂമ്പില
ഞാൻ ഒരില
ഏതോ കുളിർക്കാറ്റു ലാളിച്ച
തളിരില,
ഞാൻ ഒരില
ഏതോ ദിവാസ്വപ്ന ലോകത്തു
പച്ചില,
ഞാൻ ഒരില
ഏതോ കൊടും കാനൽ പൊള്ളിച്ച
പഴുക്കില
ഞാൻ ഒരില
ഏതോ മണൽത്തട്ടിൽ ഞെട്ടറ്റ
കരിയില
ഞാൻ ഒരില
ഞാൻ ഇല്ല.




