'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Saturday, April 4, 2026

വിത

 










വിത വിത
മേടം വിയർത്തു
വിത്തുകൾ കിളിർത്തു
പാടത്തിൻ വരമ്പുകൾ തോറും
കിളികളായിരം
കളകളാരവം
കുളിർന്ന മണ്ണിന്റെ
മണമൊരാനന്ദം
വരുന്ന ചിങ്ങത്തിൻ
കതിരു കൊയ്യുവാൻ
വരിക ഞങ്ങളീ
നിലമൊരുക്കട്ടെ
ഉഴവു കാളകൾ
നടന്നു തീർക്കട്ടെ
കിളിർന്ന വിത്തുകൾ
വിതയൊരുക്കട്ടെ
വളമെറിയട്ടെ
കള പറിക്കട്ടെ
കനിയുമമ്മത്തൻ
മുല ചുരത്തട്ടെ
അകലെയാരുടേ
തുയർന്ന തേക്കുപാ
ട്ടകമൊരാനന്ദ
ത്തിരയിളകട്ടെ
വരിക മേടത്തിൻ
വിഷുക്കണി കൂടാൻ
വരുന്ന കാലത്തിൻ
നിറപൊലി കൂട്ടാൻ
മറന്നു പോകു നാം
നടന്ന പാതകൾ
പടർന്ന വേരുകൾ
വിടർന്ന പൂവുകൾ
വെറുതെയെങ്കിലും
ഒരു നിമിഷത്തിൻ
ജനിമൃതികളിൽ
കണികകൾ നമ്മൾ
വിത വിത
മേടം വിയർത്തു
വിത്തുകൾ കിളിർത്തു
നാളെയായ്
വളരുക നമ്മൾ.


Wednesday, March 4, 2026

ചൂട്

 


















അടിമുടി ആടി ഉലഞ്ഞ എന്റെ
ഇലകളിൽ തങ്ങി നിന്ന
ഒരിറ്റു ഹിമകണം
അറിയാതെ അറ്റു വീണു,
എന്തിന്!
അതൊരു തണുപ്പായിരുന്നു.
ചിലപ്പോൾ അങ്ങനെ ആയിരിക്കണം,
എല്ലാ തണുപ്പിനും
നമ്മെ ഉൾക്കൊള്ളാൻ
ആയിക്കൊള്ളണമെന്നില്ല.

Monday, February 2, 2026

കവിത്വം


മഷി വറ്റുമ്പോൾ
വരി തിങ്ങിയ വാക്കുകൾ
കൂട്ടിയിടിക്കും, ചോര ചിതറും
ചോരയാലും ജീവിതം എഴുതും.
വാക്കിനേതു നിറമെന്നു ചോദിക്കരുത്,
പ്രതീക്ഷകളെ കുറിച്ചോർക്കുമ്പോൾ
ആകാശനീലയാലെഴുതും
ഭയം ഇരുട്ടു തൊട്ടെഴുതും
ഓർമ്മകളെ കാട്ടു പച്ചയാലും
സത്യത്തെ വെള്ളിവെട്ടത്താലും
സ്വപ്നങ്ങളെ നിലാവിനാലും എഴുതും....
വാക്കിനേതു നിറമെന്നു ചോദിക്കരുത്,
വാക്കിൽ നിറങ്ങളേ ഉള്ളു.



Friday, November 21, 2025

നാടൻ

അതിരാവിലെ തങ്കുട്ടൻ
കൊച്ചിക്കു വിട്ടു,
കൊച്ചിക്കുള്ള ദൂരം!
ഒരു പഴയ സിനിമാപ്പാട്ടു മൂളി
സൈക്കിളിൽ താൻ ചവിട്ടി മറന്ന ദൂരത്തിൽ
ഇതെന്തു ദൂരം.
കൊച്ചിയിൽ എത്തിയാൽ,
എംജി റോഡിൽ
കാലത്തിനോട് പൊരുതി നിന്ന
ചായപ്പീടിക
മധുരം കൂട്ടി ഒരു ചായ
ഒരു റൊട്ടി
കണ്ണു ചിമ്മി ചടഞ്ഞിരുന്ന
പൂച്ചക്കുട്ടിക്കു
ഒരു കഷ്ണം പൊട്ടിച്ചിട്ടു കൊടുത്തു.
തിരിച്ചു ചവിട്ടുമ്പോൾ
കൊച്ചി കണ്ട സന്തോഷം
കൊച്ചിയിൽ നിന്നും
തിരിച്ചു ചവിട്ടുന്ന ആവേശം.

Friday, November 14, 2025

വാട്ടർ കളർ











ഉമ്മകളിൽ
വെള്ളം ചേർത്തുവെന്ന്
പറഞ്ഞ അന്ന്
ഓമനിച്ചു വളർത്തിയിരുന്ന
സ്വർണ്ണമത്സ്യം ചത്തു പൊന്തി.
കിസ്സിനും സിപ്പിനും
ഒരു രുചിയാണെന്ന് പറഞ്ഞവൻ
വെള്ളം ചേർക്കാതെ കുടിച്ചു മരിച്ചു.
വെള്ളം ചേർക്കാത്ത ചുംബനം
എന്നെയും കൊല്ലുമായിരുന്നു,
എങ്കിലും ആ മരണം
കൊതിച്ചതായിരുന്നു.

Thursday, October 2, 2025

വിമാനയാത്രികൻ

വിമാനം കുലുങ്ങുമ്പോൾ
തകർന്ന ഒരു വിമാനം
മനസ്സിൽ നിറയും
മരണത്തിലേക്ക് ഉള്ള യാത്രയെന്ന്
മനസ്സിൽ തോന്നും
അവസാനമായി
എന്തോ പറയാൻ വിട്ടുപോയിരുന്നു,
എല്ലാ പിണക്കങ്ങളും
വേലിയേറ്റങ്ങൾ ആയിരുന്നു
എല്ലാ വേലിയിറക്കങ്ങളും
കുറ്റബോധങ്ങളും
മാപ്പപേക്ഷകളും ആയിരുന്നു.
വിമാനം തകരുമ്പോൾ
ഒരാൾ മാത്രം
ഇറങ്ങിയോടുന്നത് ശരിയായിരുന്നോ?
എന്റെ വിധിയോട്
എനിക്കങ്ങേ അറ്റത്തെ
വെറുപ്പ്‌ തോന്നുന്നു
ആളേതെന്നറിയാതെ പോയ
പലരിൽ ഒരാളാവുന്നു ഞാൻ
മനസ്സിലെങ്കിലും ഞാൻ
വിധിയെ തോൽപ്പിക്കുന്നു.

Tuesday, September 2, 2025

രാത്രി



















ഇരുട്ടിൽ
നിന്റെ പൂക്കളിൽ
ഇറുത്തൊന്നെടുത്തു
പൂമണം
ഒഴുക്കുന്നോ!
ചന്ദ്രികക്കു ഞാൻ
മണക്കാൻ
കാറ്റു വീശി പോൽ.
മനസ്സിൽ
നീല നിശ്ചലം
നിലാവാറ്റിൻ മണൽപ്പുറം
പുഴപ്പാട്ടിന്റെ താളത്തിൽ
തുടിക്കുന്നുള്ളു
സാഗരം.