'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Sunday, June 21, 2026

വാട്ടർ കളർ എന്ന ശീർഷകം - ശ്രീ. ഉല്ലാസ് എങ്ങൂർ

 “Water Color” എന്ന ശീർഷകം ആദ്യനോട്ടത്തിൽ ചിത്രകലയിൽ ഉപയോഗിക്കുന്ന ജലച്ചായങ്ങളെ ഓർമ്മിപ്പിക്കുന്നുവെങ്കിലും, അതിന്റെ മറ്റൊരു സങ്കേതാർത്ഥം നിറമില്ലാത്ത വെള്ളത്തിന്റെ സാന്നിധ്യമാണ്. വെള്ളത്തിന് സ്വതന്ത്രമായി ഒരു നിറമില്ല. എന്നാൽ അത് സ്പർശിക്കുന്ന ഓരോ വസ്തുവിന്റെയും നിറം പ്രതിഫലിപ്പിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നു. അതുപോലെ തന്നെയാണ് ഈ കവിതാസമാഹാരവും.

ഇവിടെയുള്ള കവിതകൾ ഒരു നിശ്ചിത നിറത്തിന്റെയോ ആശയത്തിന്റെയോ ചട്ടക്കൂടിൽ ഒതുങ്ങുന്നില്ല. ജീവിതത്തിന്റെ വിവിധ അനുഭവങ്ങളും വികാരങ്ങളും ഓർമ്മകളും സ്വപ്നങ്ങളും സമൂഹത്തിന്റെ പ്രതിഫലനങ്ങളും അതിൽ കലർന്നുചേരുന്നു. നിറമില്ലാത്ത വെള്ളം ഏത് പാത്രത്തിന്റെ രൂപവും സ്വീകരിക്കുന്നതുപോലെ, ഈ കവിതകളും വായനക്കാരന്റെ മനസ്സിൽ അവരവരുടെ അനുഭവങ്ങൾക്കനുസരിച്ച് പുതിയ അർത്ഥങ്ങൾ സൃഷ്ടിക്കുന്നു.

വെള്ളം ശുദ്ധതയുടെയും സുതാര്യതയുടെയും പ്രതീകമാണ്. അതിനാൽ “Water Color” എന്ന ശീർഷകം കവിയുടെ ആത്മസത്യത്തെയും വികാരങ്ങളുടെ നിർമ്മലതയെയും സൂചിപ്പിക്കുന്നതായി കാണാം. നിറങ്ങളില്ലാത്ത വെള്ളം എല്ലാ നിറങ്ങളുടെയും സാധ്യതയെ ഉൾക്കൊള്ളുന്നതുപോലെ, ഈ കവിതാസമാഹാരവും അനന്തമായ വ്യാഖ്യാനങ്ങളുടെയും അനുഭൂതികളുടെയും സാധ്യതകൾ വായനക്കാരന് മുന്നിൽ തുറന്നിടുന്നു.

അങ്ങനെ “Water Color” എന്ന പേര് വെറും ഒരു ശീർഷകമല്ല; നിറമില്ലാത്ത വെള്ളത്തിന്റെ നിശ്ശബ്ദമായ ആഴംപോലെ, ജീവിതത്തിന്റെ പല നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന ഒരു കാവ്യലോകത്തിന്റെ സാരാംശമാണ്.😊


Monday, April 6, 2026

നടത്തം














ജീവിതം നടന്നു തീർക്കേണ്ടതാണെന്ന്
എനിക്ക് മെട്രോയിലേക്കുള്ള നടത്തയിലാണ് തോന്നാറ്.
എവിടെ നിന്നാണ് ഈ ആളുകളൊക്കെ
വരുന്നത്
ഒരു പ്രവാഹം പോലെ
അങ്ങനെ ഒഴുകുകയാണ്
അവരിലേക്കിറങ്ങിയാൽ
നിങ്ങളൊരു നദിയായി.
എല്ലാ നടത്തത്തിനും ഒരു താളമുണ്ട്
പല രൂപങ്ങൾ പല വേഷങ്ങൾ
പല നിറങ്ങൾ ശബ്ദങ്ങൾ
കൊലുന്നതും കുറിയതും
കുണുങ്ങിയതും കുറുകിയതും
ഇവരിലെവിടെയോ
കുട്ടൻ മാരാരുണ്ട്‌
അപ്പു മാരാരുണ്ട്
പാണ്ടിയുണ്ട്
പഞ്ചാരിയുണ്ട്
അന്നയുണ്ട് ആനയുണ്ട്
അങ്ങനെയങ്ങനെ
നടത്തം രസമാണ്
നടത്തത്തിനൊടുക്കം
ഇരുത്തം ആണ്
അതിനപ്പുറം മൃതിത്വം,
ഉപചാരം ചൊല്ലാതെ
ഒരു വിടപറച്ചിൽ;
എങ്കിലും തിരിച്ചും മറിച്ചും തിരിച്ചും
നടത്തം സുന്ദരമാണ്.

Saturday, April 4, 2026

വിത

 










വിത വിത
മേടം വിയർത്തു
വിത്തുകൾ കിളിർത്തു
പാടത്തിൻ വരമ്പുകൾ തോറും
കിളികളായിരം
കളകളാരവം
കുളിർന്ന മണ്ണിന്റെ
മണമൊരാനന്ദം
വരുന്ന ചിങ്ങത്തിൻ
കതിരു കൊയ്യുവാൻ
വരിക ഞങ്ങളീ
നിലമൊരുക്കട്ടെ
ഉഴവു കാളകൾ
നടന്നു തീർക്കട്ടെ
കിളിർന്ന വിത്തുകൾ
വിതയൊരുക്കട്ടെ
വളമെറിയട്ടെ
കള പറിക്കട്ടെ
കനിയുമമ്മത്തൻ
മുല ചുരത്തട്ടെ
അകലെയാരുടേ
തുയർന്ന തേക്കുപാ
ട്ടകമൊരാനന്ദ
ത്തിരയിളകട്ടെ
വരിക മേടത്തിൻ
വിഷുക്കണി കൂടാൻ
വരുന്ന കാലത്തിൻ
നിറപൊലി കൂട്ടാൻ
മറന്നു പോകു നാം
നടന്ന പാതകൾ
പടർന്ന വേരുകൾ
വിടർന്ന പൂവുകൾ
വെറുതെയെങ്കിലും
ഒരു നിമിഷത്തിൻ
ജനിമൃതികളിൽ
കണികകൾ നമ്മൾ
വിത വിത
മേടം വിയർത്തു
വിത്തുകൾ കിളിർത്തു
നാളെയായ്
വളരുക നമ്മൾ.