പ്രണയം
കവിതകള്
'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില് നി-
ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "
Friday, June 5, 2026
Monday, April 6, 2026
നടത്തം
ജീവിതം നടന്നു തീർക്കേണ്ടതാണെന്ന്
എനിക്ക് മെട്രോയിലേക്കുള്ള നടത്തയിലാണ് തോന്നാറ്.
എവിടെ നിന്നാണ് ഈ ആളുകളൊക്കെ
വരുന്നത്
ഒരു പ്രവാഹം പോലെ
അങ്ങനെ ഒഴുകുകയാണ്
അവരിലേക്കിറങ്ങിയാൽ
നിങ്ങളൊരു നദിയായി.
എല്ലാ നടത്തത്തിനും ഒരു താളമുണ്ട്
പല രൂപങ്ങൾ പല വേഷങ്ങൾ
പല നിറങ്ങൾ ശബ്ദങ്ങൾ
കൊലുന്നതും കുറിയതും
കുണുങ്ങിയതും കുറുകിയതും
ഇവരിലെവിടെയോ
കുട്ടൻ മാരാരുണ്ട്
അപ്പു മാരാരുണ്ട്
പാണ്ടിയുണ്ട്
പഞ്ചാരിയുണ്ട്
അന്നയുണ്ട് ആനയുണ്ട്
അങ്ങനെയങ്ങനെ
നടത്തം രസമാണ്
നടത്തത്തിനൊടുക്കം
ഇരുത്തം ആണ്
അതിനപ്പുറം മൃതിത്വം,
ഉപചാരം ചൊല്ലാതെ
ഒരു വിടപറച്ചിൽ;
എങ്കിലും തിരിച്ചും മറിച്ചും തിരിച്ചും
നടത്തം സുന്ദരമാണ്.
Saturday, April 4, 2026
വിത
മേടം വിയർത്തു
വിത്തുകൾ കിളിർത്തു
പാടത്തിൻ വരമ്പുകൾ തോറും
കിളികളായിരം
കളകളാരവം
കുളിർന്ന മണ്ണിന്റെ
മണമൊരാനന്ദം
വരുന്ന ചിങ്ങത്തിൻ
കതിരു കൊയ്യുവാൻ
വരിക ഞങ്ങളീ
നിലമൊരുക്കട്ടെ
ഉഴവു കാളകൾ
നടന്നു തീർക്കട്ടെ
കിളിർന്ന വിത്തുകൾ
വിതയൊരുക്കട്ടെ
വളമെറിയട്ടെ
കള പറിക്കട്ടെ
കനിയുമമ്മത്തൻ
മുല ചുരത്തട്ടെ
അകലെയാരുടേ
തുയർന്ന തേക്കുപാ
ട്ടകമൊരാനന്ദ
ത്തിരയിളകട്ടെ
വരിക മേടത്തിൻ
വിഷുക്കണി കൂടാൻ
വരുന്ന കാലത്തിൻ
നിറപൊലി കൂട്ടാൻ
മറന്നു പോകു നാം
നടന്ന പാതകൾ
പടർന്ന വേരുകൾ
വിടർന്ന പൂവുകൾ
വെറുതെയെങ്കിലും
ഒരു നിമിഷത്തിൻ
ജനിമൃതികളിൽ
കണികകൾ നമ്മൾ
വിത വിത
മേടം വിയർത്തു
വിത്തുകൾ കിളിർത്തു
നാളെയായ്
വളരുക നമ്മൾ.
Wednesday, March 4, 2026
ചൂട്
ഇലകളിൽ തങ്ങി നിന്ന
ഒരിറ്റു ഹിമകണം
അറിയാതെ അറ്റു വീണു,
എന്തിന്!
അതൊരു തണുപ്പായിരുന്നു.
ചിലപ്പോൾ അങ്ങനെ ആയിരിക്കണം,
എല്ലാ തണുപ്പിനും
നമ്മെ ഉൾക്കൊള്ളാൻ
ആയിക്കൊള്ളണമെന്നില്ല.
Monday, February 2, 2026
കവിത്വം
മഷി വറ്റുമ്പോൾ
വരി തിങ്ങിയ വാക്കുകൾ
കൂട്ടിയിടിക്കും, ചോര ചിതറും
ചോരയാലും ജീവിതം എഴുതും.
വാക്കിനേതു നിറമെന്നു ചോദിക്കരുത്,
പ്രതീക്ഷകളെ കുറിച്ചോർക്കുമ്പോൾ
ആകാശനീലയാലെഴുതും
ഭയം ഇരുട്ടു തൊട്ടെഴുതും
ഓർമ്മകളെ കാട്ടു പച്ചയാലും
സത്യത്തെ വെള്ളിവെട്ടത്താലും
സ്വപ്നങ്ങളെ നിലാവിനാലും എഴുതും....
വാക്കിനേതു നിറമെന്നു ചോദിക്കരുത്,
വാക്കിൽ നിറങ്ങളേ ഉള്ളു.
Friday, November 21, 2025
നാടൻ
അതിരാവിലെ തങ്കുട്ടൻ
കൊച്ചിക്കു വിട്ടു,
കൊച്ചിക്കുള്ള ദൂരം!
ഒരു പഴയ സിനിമാപ്പാട്ടു മൂളി
സൈക്കിളിൽ താൻ ചവിട്ടി മറന്ന ദൂരത്തിൽ
ഇതെന്തു ദൂരം.
കൊച്ചിയിൽ എത്തിയാൽ,
എംജി റോഡിൽ
കാലത്തിനോട് പൊരുതി നിന്ന
ചായപ്പീടിക
മധുരം കൂട്ടി ഒരു ചായ
ഒരു റൊട്ടി
കണ്ണു ചിമ്മി ചടഞ്ഞിരുന്ന
പൂച്ചക്കുട്ടിക്കു
ഒരു കഷ്ണം പൊട്ടിച്ചിട്ടു കൊടുത്തു.
തിരിച്ചു ചവിട്ടുമ്പോൾ
കൊച്ചി കണ്ട സന്തോഷം
കൊച്ചിയിൽ നിന്നും
തിരിച്ചു ചവിട്ടുന്ന ആവേശം.
Friday, November 14, 2025
വാട്ടർ കളർ
ഉമ്മകളിൽ
വെള്ളം ചേർത്തുവെന്ന്
പറഞ്ഞ അന്ന്
ഓമനിച്ചു വളർത്തിയിരുന്ന
സ്വർണ്ണമത്സ്യം ചത്തു പൊന്തി.
കിസ്സിനും സിപ്പിനും
ഒരു രുചിയാണെന്ന് പറഞ്ഞവൻ
വെള്ളം ചേർക്കാതെ കുടിച്ചു മരിച്ചു.
വെള്ളം ചേർക്കാത്ത ചുംബനം
എന്നെയും കൊല്ലുമായിരുന്നു,
എങ്കിലും ആ മരണം
കൊതിച്ചതായിരുന്നു.






