*വാക്കിന്റെ വർണ്ണവിസ്മയം: 'വാട്ടർ കളർ' നൽകുന്ന കാവ്യാനുഭവം*
അക്ഷരങ്ങൾക്ക് വർണ്ണങ്ങളുണ്ടോ? അവയ്ക്ക് മണക്കാനും നമ്മോട് മന്ത്രിക്കാനും കവിയുമോ? *ഉല്ലാസ് കെ.ഡി.യുടെ ‘വാട്ടർ കളർ’* എന്ന കവിതാസമാഹാരം വായിച്ചുതീരുമ്പോൾ, ഈ ചോദ്യങ്ങൾക്കെല്ലാം ‘ഉവ്വ്’ എന്നാവും നമ്മുടെ മനസ്സ് മറുപടി നൽകുക. കാച്ചിക്കുറുക്കിയ വാക്കുകൾ കൊണ്ട് മനസ്സിൽ ചായക്കൂട്ടുകൾ തീർക്കുന്ന ഒരു അപൂർവ്വ അനുഭൂതിയാണ് ഈ പുസ്തകം വായനക്കാരന് സമ്മാനിക്കുന്നത്.
*അവതാരിക തയാറാക്കിയ സുധാംശുവിൻ്റെ നീരീക്ഷണം* അതു വ്യക്തമാക്കുന്നു.
അസ്തിത്വത്തിന്റെ കനൽവഴികളും കാവ്യയാത്രയും
വേനൽച്ചൂടും തോരാമഴയും താണ്ടി എഴുത്തുവഴികളിൽ വേരുറപ്പിച്ച കവിയാണ് ഉല്ലാസ്. കേവലമൊരു വിനോദത്തിനപ്പുറം ഗൗരവത്തോടെ സാഹിത്യത്തെ സമീപിക്കുന്ന കവിയുടെ ഉള്ളിലെ തത്ത്വചിന്താപരമായ അന്വേഷണങ്ങളാണ് ഈ കവിതകളുടെ ആത്മാവ്.
എനിക്കും എനിക്കും ഇടയിലുള്ള വിടവ് കൂടിക്കൂടി വരുന്നു..
*അബ്‌സ്ട്രാക്‌ട്’, ഇല്ല എന്നീ കവിതകളിലൂടെ കവി സ്വന്തം അസ്തിത്വത്തെ തപ്പിയെടുക്കാൻ ശ്രമിക്കുന്നു. ഏതോ മരക്കൊമ്പ് മോഹിച്ച 'കുമ്പിളും' കുളിർകാറ്റ് ലാളിച്ച 'തളിരില'യുമായി മാറി, ഒടുവിൽ കനൽക്കൂട്ടിൽ കരിഞ്ഞുണങ്ങുന്ന 'പാഴില'യായി സ്വയം അടയാളപ്പെടുത്തുമ്പോൾ, അത് വെറുമൊരു കവിവാക്കല്ല; മറിച്ച് മനുഷ്യജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ചുള്ള ആഴമേറിയ തിരിച്ചറിവാണ്.
ഓർമ്മകളുടെ പ്രണയവർണ്ണങ്ങൾ
ഓർമ്മകളെയും പ്രകൃതിയെയും കടലിനെയുമെല്ലാം കവി ചേർത്തുവെക്കുന്നത് അതിമനോഹരമായ ഭാഷയിലാണ്. കരയെ വിട്ടകലുന്ന കടലും, മറവിയുടെ നനവിൽ മൂടപ്പെടുന്ന അനുഭവങ്ങളും വായനക്കാരുടെ ഉള്ളിൽ നേർത്തൊരു നോവ് ബാക്കി വെക്കുന്നു.
അതേസമയം, തിരുവോണവും, നിലാവും, പൂവിളിയും നിറഞ്ഞ ചിങ്ങരാവുകളെക്കുറിച്ചുള്ള വരികൾ ഓണസ്സദ്യയുടെ മധുരത്തോടെ മനസ്സിലേക്ക് പെയ്തിറങ്ങുന്നു. വിതറിപ്പോയ നല്ല ഓർമ്മകളുടെ ഒരു പൂക്കളം തന്നെ കവി ഇവിടെ ഒരുക്കിവെച്ചിട്ടുണ്ട്.
ഭാഷാസൗന്ദര്യവും,
ലാളിത്യവും ചേർന്ന ശൈലിയാണ് ഉല്ലാസിന്റെ കവിതകളുടെ ഏറ്റവും വലിയ ആകർഷണം. വലിയ വാചകങ്ങൾക്കപ്പുറം ഉൾക്കാമ്പുള്ള കുഞ്ഞു വരികളാണ് ഈ സമാഹാരത്തിലെ കവിതകളുടെ ശക്തി:
അനാവശ്യമായ വാഗ്മയങ്ങളില്ലാതെ, ലളിതമായ പദങ്ങൾ കോർത്തിണക്കി ഈണമുള്ള വരികൾ തീർക്കാൻ കവിക്കുള്ള കഴിവ് പ്രത്യേക പരാമർശമർഹിക്കുന്നു.
താളത്തിലുള്ള കവിതകൾക്കൊപ്പം തന്നെ ഒട്ടും വിരസതയില്ലാത്ത ഗദ്യകവിതകളും സമാഹാരത്തിന് മാറ്റുകൂട്ടുന്നു.
വാക്കുകളുടെ തീവ്രത ,ചുരുങ്ങിയ വാക്കുകളിൽ വലിയ ആശയങ്ങൾ ഒളിപ്പിച്ചു വെക്കുന്ന ശൈലി വായനയെ കൂടുതൽ ആഴമുള്ളതാക്കുന്നു.
*ഞാൻ*, എന്ന കവിതയിൽ ആരാണെന്ന് സ്വയം കണ്ടെത്താൻ ശ്രമിക്കുമ്പോഴും, മറ്റുള്ളവരുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും കാരണം സ്വന്തം വ്യക്തിത്വം നിർവ്വചിക്കാൻ കഴിയാതെ പോകുന്ന ഒരു വ്യക്തിയുടെ ആന്തരിക സംഘർഷമാണ് കവിതയുടെ കാതൽ.
വിവാഹം കഴിച്ചയച്ച മകളുടെ ആത്മഹത്യയിൽ ഹൃദയം തകർന്ന അമ്മയാണ് *അമാവാസി* എന്ന കവിത കണ്ണിലെ വെള്ളിവെട്ടം നഷ്ടപ്പെട്ട മകളെ വെള്ളത്തിൽ നിന്ന് എടുക്കുമ്പോൾ കാളിയുടെ മുന്നിൽ കണ്ണ് മൂടി കെട്ടിയതും അമാവാസിയായിരുന്നു ..... ദുഃഖത്തിൻ്റെ അമാവാസിയിൽ വായനക്കാരുടെ ഹൃദയം നൊന്തു പോകുന്നു....
ആദ്യ കവിതയായ
*ഞാൻ മുതൽ കളിമുറ്റം* വരെ
വാക്കുകൾ കൊണ്ട് മനസ്സിന്റെ ക്യാൻവാസിൽ വിസ്മയം തീർക്കുന്ന ‘വാട്ടർ കളർ’, കവിതയെ പ്രണയിക്കുന്ന ഏവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒന്നാണ്.
മരുഭൂമിയിൽപ്പോലും വാക്കുകളുടെ നറുവസന്തം തീർക്കാൻ കഴിവുള്ള ഈ തുലികയിൽ നിന്ന് ഇനിയും വികാരനിർഭരവും ചിന്തോദ്ദീപകവുമായ ഒട്ടനവധി നല്ല കവിതകൾ പിറവിയെടുക്കട്ടെ എന്ന് ആശംസിക്കുന്നു.
ഉല്ലാസ് എന്ന വാഗ്മിയുടെ പദവർണ്ണരാജികൾക്കായി നമുക്കിനിയും കാത്തിരിക്കാം .....🥀🥀🥀
*ഗ്രീൻ ബുക്സ് മംഗളോദയം* പ്രസാധനം ചെയ്ത ഈ കവിതാ സമാഹാരത്തിന്
*₹ 130* ആകുന്നു....
🌹🌹🌹
*റസിയ സുൽത്താന

No comments:
Post a Comment