'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Saturday, October 24, 2020

നിങ്ങളിൽ ഒരാൾ

ഇല്ല, ഞാനില്ല

ജീവിതത്തിന്റെയീ
തെല്ലിൽ കണ്ണിമ
പൂട്ടി നില്ക്കുന്നു ഞാൻ.
 
എന്തു കാണ്മൂ , ഇരുട്ടു വെട്ടത്തിലായ്
കല്ലുരുട്ടിക്കളിക്കുന്നു കുട്ടികൾ.
ഒന്നൊരല്പമിടമെനിക്കും കൂടി
നിങ്ങളിൽ ഒരാളാവട്ടെയെന്നു ഞാൻ.
കണ്ണു പായുന്നു, കല്ലു വന്നെന്റെ
നെഞ്ചിലെക്കൂടു ചിന്നിച്ചിതറുന്നു.
പൂക്കൾ
പൂമ്പാറ്റ
പുള്ളിപ്പറവകൾ
ചോറ്റുപാത്രത്തിൽ
ചോണനുറുമ്പുകൾ
ഒക്കെ വീണുടഞ്ഞെങ്കിലും പൂട്ടിയ
കണ്ണുവെട്ടം തുറക്കുകയില്ല ഞാൻ.
 
എന്തു ദുഃഖം!
 
ഇരുളിന്റെ താഴുകൾ
തള്ളി നീക്കിത്തുറക്കുന്ന നാളെയിൽ
നിങ്ങളിൽ ഒരാൾ
ഞാനെന്നുറക്കെയാർ ചൊല്ലുമത്ര-
യുറക്കെ ഞാനും വരും.

ഇരുത്തം



 

Tuesday, December 4, 2012

മഴ


മഴ ചാർത്തുന്നുണ്ട്
ചിന്തയുടെ കാഷായ വസ്ത്രം
ഓർമ്മയുടെ ജപമാല
നഗ്നമായ മനസ്സിനു
സഹനത്തിന്റെ കുളിർമ്മ.
വിശുദ്ധിയുടെ വെള്ളയാടകളിൽ
മഴക്കാറിന്റെ മൌനം,
വെള്ളിവാളിന്റെ വേദന,
ഇടിമുഴക്കത്തിന്റെ രോദനം;
പെയ്തിറങ്ങിപ്പോയ ദുഃഖം
ത്യാഗത്തിന്റെ പ്രതിഫലം.



Wednesday, August 29, 2012

ഒരു ഓണക്കവിത




















ഇന്നു രാവേതു പൂവിൻ നറുമണം
വെണ്ണിലാവിന്നു ചാലിച്ചു  ലാലസം
മെല്ലെ മൂളിപ്പറന്നു വന്നെത്തുന്ന
കുഞ്ഞു കാറ്റൊന്നു ചൂടുന്നു സൌരഭം.

ഇന്നു പാരിൻ കിളിമരച്ചില്ലയിൽ
തെന്നലാടിക്കളിക്കുന്ന ജാലകം
ഉള്ളു തുള്ളിത്തുളുമ്പുന്നൊരോർമ്മകൾ
പൊന്നുപൂവിട്ടൊരുക്കുന്നു മാനസം.

ഇന്നു കാലം കൊഴിച്ചിട്ട പൂക്കളിൽ
കണ്ണനുണ്ണിക്കിടാവിന്നു പൂക്കളം
കണ്ടുവോണം കിനാവെങ്കിലും ഹാ..
കണ്ണു ചിമ്മിച്ചിരിക്കുന്നു താരകം.