'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Saturday, July 25, 2026

പ്രക്ഷോഭകാരികൾ


 









കവിതയിതാ വന്നു നിൽക്കുന്നു,

യുവതയുടെ ശബ്ദമായ്
ഭയരഹിത ബോധമായ്
കവലയുടെ നടുവിൽ
കൂട്ടമായെത്തുന്ന
അവരിലൊരുവന്റെ കൈ
പൊങ്ങുന്നു, ചൂണ്ടുന്നു
കവിതയൊരൊറ്റ വാക്കായി
നിന്നലറുന്നു.

കവിതയിന്നൊരു കുഞ്ഞു പൂവല്ല
കവിതയിന്നൊരു കാറ്റിനലയല്ല
കവിതയൊരു കിനാവിലെ
താരാട്ടു പാട്ടല്ല
കവിതയിലെ ഉപ്പു
കുറുക്കുവാനല്ലിവർ
കവലയിൽ ഒരൊറ്റ
മുനമ്പിലേക്കെത്തിയോർ 
കൈവിരലുകൾ തമ്മിലായ് 
കോർത്തവർ, 
ഉള്ളിലെ കനലു പുകഞ്ഞു എരിഞ്ഞു വളർന്നവർ
കവിതയിതാ ചുണ്ടിലൂറുന്നു
മുന്നിലെ
കഠിനതയിൽ കൈകോർത്തു
കവിത ചൊല്ലീടുന്നു
കവിതയിതാ വന്നു നിൽക്കുന്നു
കൂട്ടരായ്
കടലുപോലെത്തിയോർ
പാട്ടേറ്റു പാടുന്നു
കവിതയിലൊരാൾ
ശരമാരിയായ് പെയ്യുന്നു
കവിത വിശപ്പിൽ
പൊതിച്ചോറു നീട്ടുന്നു
കവിതയുടെ തലയോടു പൊട്ടുന്നു
ചോരയിൽ 
കവിതകളൊരായിരം വിരിയുന്നു
നാളെയുടെ വരികളെഴുതുന്നവർ
പ്രക്ഷോഭകാരികൾ.

Friday, July 24, 2026

വാക്കിന്റെ വർണ്ണവിസ്മയം


 










*വാക്കിന്റെ വർണ്ണവിസ്മയം: 'വാട്ടർ കളർ' നൽകുന്ന കാവ്യാനുഭവം*

​അക്ഷരങ്ങൾക്ക് വർണ്ണങ്ങളുണ്ടോ? അവയ്ക്ക് മണക്കാനും നമ്മോട് മന്ത്രിക്കാനും കവിയുമോ? *ഉല്ലാസ് കെ.ഡി.യുടെ ‘വാട്ടർ കളർ’* എന്ന കവിതാസമാഹാരം വായിച്ചുതീരുമ്പോൾ, ഈ ചോദ്യങ്ങൾക്കെല്ലാം ‘ഉവ്വ്’ എന്നാവും നമ്മുടെ മനസ്സ് മറുപടി നൽകുക. കാച്ചിക്കുറുക്കിയ വാക്കുകൾ കൊണ്ട് മനസ്സിൽ ചായക്കൂട്ടുകൾ തീർക്കുന്ന ഒരു അപൂർവ്വ അനുഭൂതിയാണ് ഈ പുസ്തകം  വായനക്കാരന് സമ്മാനിക്കുന്നത്.

*അവതാരിക തയാറാക്കിയ സുധാംശുവിൻ്റെ നീരീക്ഷണം* അതു വ്യക്തമാക്കുന്നു.

​അസ്തിത്വത്തിന്റെ കനൽവഴികളും കാവ്യയാത്രയും

​വേനൽച്ചൂടും തോരാമഴയും താണ്ടി എഴുത്തുവഴികളിൽ വേരുറപ്പിച്ച കവിയാണ് ഉല്ലാസ്. കേവലമൊരു വിനോദത്തിനപ്പുറം ഗൗരവത്തോടെ സാഹിത്യത്തെ സമീപിക്കുന്ന കവിയുടെ ഉള്ളിലെ  തത്ത്വചിന്താപരമായ അന്വേഷണങ്ങളാണ് ഈ കവിതകളുടെ ആത്മാവ്.

എനിക്കും എനിക്കും ഇടയിലുള്ള വിടവ് കൂടിക്കൂടി വരുന്നു..

​*അബ്‌സ്ട്രാക്‌ട്’, ഇല്ല എന്നീ കവിതകളിലൂടെ കവി സ്വന്തം അസ്തിത്വത്തെ തപ്പിയെടുക്കാൻ ശ്രമിക്കുന്നു. ഏതോ മരക്കൊമ്പ് മോഹിച്ച 'കുമ്പിളും' കുളിർകാറ്റ് ലാളിച്ച 'തളിരില'യുമായി മാറി, ഒടുവിൽ കനൽക്കൂട്ടിൽ കരിഞ്ഞുണങ്ങുന്ന 'പാഴില'യായി സ്വയം അടയാളപ്പെടുത്തുമ്പോൾ, അത് വെറുമൊരു കവിവാക്കല്ല; മറിച്ച് മനുഷ്യജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ചുള്ള ആഴമേറിയ തിരിച്ചറിവാണ്.

​ഓർമ്മകളുടെ പ്രണയവർണ്ണങ്ങൾ

​ഓർമ്മകളെയും പ്രകൃതിയെയും കടലിനെയുമെല്ലാം കവി ചേർത്തുവെക്കുന്നത് അതിമനോഹരമായ ഭാഷയിലാണ്. കരയെ വിട്ടകലുന്ന കടലും, മറവിയുടെ നനവിൽ മൂടപ്പെടുന്ന അനുഭവങ്ങളും വായനക്കാരുടെ ഉള്ളിൽ നേർത്തൊരു നോവ് ബാക്കി വെക്കുന്നു.

​അതേസമയം, തിരുവോണവും, നിലാവും, പൂവിളിയും നിറഞ്ഞ ചിങ്ങരാവുകളെക്കുറിച്ചുള്ള വരികൾ ഓണസ്സദ്യയുടെ മധുരത്തോടെ മനസ്സിലേക്ക് പെയ്തിറങ്ങുന്നു. വിതറിപ്പോയ നല്ല ഓർമ്മകളുടെ ഒരു പൂക്കളം തന്നെ കവി ഇവിടെ ഒരുക്കിവെച്ചിട്ടുണ്ട്.

​ഭാഷാസൗന്ദര്യവും,

​ലാളിത്യവും ചേർന്ന ശൈലിയാണ് ഉല്ലാസിന്റെ കവിതകളുടെ ഏറ്റവും വലിയ ആകർഷണം. വലിയ വാചകങ്ങൾക്കപ്പുറം ഉൾക്കാമ്പുള്ള കുഞ്ഞു വരികളാണ് ഈ സമാഹാരത്തിലെ കവിതകളുടെ ശക്തി:

​അനാവശ്യമായ വാഗ്മയങ്ങളില്ലാതെ, ലളിതമായ പദങ്ങൾ കോർത്തിണക്കി ഈണമുള്ള വരികൾ തീർക്കാൻ കവിക്കുള്ള കഴിവ് പ്രത്യേക പരാമർശമർഹിക്കുന്നു.

താളത്തിലുള്ള കവിതകൾക്കൊപ്പം തന്നെ ഒട്ടും വിരസതയില്ലാത്ത ഗദ്യകവിതകളും സമാഹാരത്തിന് മാറ്റുകൂട്ടുന്നു.

​വാക്കുകളുടെ തീവ്രത ,ചുരുങ്ങിയ വാക്കുകളിൽ വലിയ ആശയങ്ങൾ ഒളിപ്പിച്ചു വെക്കുന്ന ശൈലി വായനയെ കൂടുതൽ ആഴമുള്ളതാക്കുന്നു.

*ഞാൻ*, എന്ന കവിതയിൽ ആരാണെന്ന് സ്വയം കണ്ടെത്താൻ ശ്രമിക്കുമ്പോഴും, മറ്റുള്ളവരുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും കാരണം സ്വന്തം വ്യക്തിത്വം നിർവ്വചിക്കാൻ കഴിയാതെ പോകുന്ന ഒരു വ്യക്തിയുടെ ആന്തരിക സംഘർഷമാണ് കവിതയുടെ കാതൽ. 

വിവാഹം കഴിച്ചയച്ച മകളുടെ ആത്മഹത്യയിൽ  ഹൃദയം തകർന്ന അമ്മയാണ് *അമാവാസി* എന്ന കവിത കണ്ണിലെ വെള്ളിവെട്ടം നഷ്ടപ്പെട്ട മകളെ വെള്ളത്തിൽ നിന്ന് എടുക്കുമ്പോൾ കാളിയുടെ മുന്നിൽ കണ്ണ് മൂടി കെട്ടിയതും അമാവാസിയായിരുന്നു ..... ദുഃഖത്തിൻ്റെ അമാവാസിയിൽ വായനക്കാരുടെ ഹൃദയം നൊന്തു പോകുന്നു....

ആദ്യ കവിതയായ

*ഞാൻ മുതൽ കളിമുറ്റം* വരെ

​വാക്കുകൾ കൊണ്ട് മനസ്സിന്റെ ക്യാൻവാസിൽ വിസ്മയം തീർക്കുന്ന ‘വാട്ടർ കളർ’, കവിതയെ പ്രണയിക്കുന്ന ഏവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒന്നാണ്. 

മരുഭൂമിയിൽപ്പോലും വാക്കുകളുടെ നറുവസന്തം തീർക്കാൻ കഴിവുള്ള ഈ തുലികയിൽ നിന്ന് ഇനിയും വികാരനിർഭരവും ചിന്തോദ്ദീപകവുമായ ഒട്ടനവധി നല്ല കവിതകൾ പിറവിയെടുക്കട്ടെ എന്ന്  ആശംസിക്കുന്നു.

ഉല്ലാസ് എന്ന വാഗ്മിയുടെ പദവർണ്ണരാജികൾക്കായി നമുക്കിനിയും കാത്തിരിക്കാം .....🥀🥀🥀

*ഗ്രീൻ ബുക്സ് മംഗളോദയം* പ്രസാധനം ചെയ്ത ഈ കവിതാ സമാഹാരത്തിന്

*₹ 130* ആകുന്നു....

🌹🌹🌹

*റസിയ സുൽത്താന

Sunday, June 21, 2026

വാട്ടർ കളർ എന്ന ശീർഷകം - ശ്രീ. ഉല്ലാസ് എങ്ങൂർ

 “Water Color” എന്ന ശീർഷകം ആദ്യനോട്ടത്തിൽ ചിത്രകലയിൽ ഉപയോഗിക്കുന്ന ജലച്ചായങ്ങളെ ഓർമ്മിപ്പിക്കുന്നുവെങ്കിലും, അതിന്റെ മറ്റൊരു സങ്കേതാർത്ഥം നിറമില്ലാത്ത വെള്ളത്തിന്റെ സാന്നിധ്യമാണ്. വെള്ളത്തിന് സ്വതന്ത്രമായി ഒരു നിറമില്ല. എന്നാൽ അത് സ്പർശിക്കുന്ന ഓരോ വസ്തുവിന്റെയും നിറം പ്രതിഫലിപ്പിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നു. അതുപോലെ തന്നെയാണ് ഈ കവിതാസമാഹാരവും.

ഇവിടെയുള്ള കവിതകൾ ഒരു നിശ്ചിത നിറത്തിന്റെയോ ആശയത്തിന്റെയോ ചട്ടക്കൂടിൽ ഒതുങ്ങുന്നില്ല. ജീവിതത്തിന്റെ വിവിധ അനുഭവങ്ങളും വികാരങ്ങളും ഓർമ്മകളും സ്വപ്നങ്ങളും സമൂഹത്തിന്റെ പ്രതിഫലനങ്ങളും അതിൽ കലർന്നുചേരുന്നു. നിറമില്ലാത്ത വെള്ളം ഏത് പാത്രത്തിന്റെ രൂപവും സ്വീകരിക്കുന്നതുപോലെ, ഈ കവിതകളും വായനക്കാരന്റെ മനസ്സിൽ അവരവരുടെ അനുഭവങ്ങൾക്കനുസരിച്ച് പുതിയ അർത്ഥങ്ങൾ സൃഷ്ടിക്കുന്നു.

വെള്ളം ശുദ്ധതയുടെയും സുതാര്യതയുടെയും പ്രതീകമാണ്. അതിനാൽ “Water Color” എന്ന ശീർഷകം കവിയുടെ ആത്മസത്യത്തെയും വികാരങ്ങളുടെ നിർമ്മലതയെയും സൂചിപ്പിക്കുന്നതായി കാണാം. നിറങ്ങളില്ലാത്ത വെള്ളം എല്ലാ നിറങ്ങളുടെയും സാധ്യതയെ ഉൾക്കൊള്ളുന്നതുപോലെ, ഈ കവിതാസമാഹാരവും അനന്തമായ വ്യാഖ്യാനങ്ങളുടെയും അനുഭൂതികളുടെയും സാധ്യതകൾ വായനക്കാരന് മുന്നിൽ തുറന്നിടുന്നു.

അങ്ങനെ “Water Color” എന്ന പേര് വെറും ഒരു ശീർഷകമല്ല; നിറമില്ലാത്ത വെള്ളത്തിന്റെ നിശ്ശബ്ദമായ ആഴംപോലെ, ജീവിതത്തിന്റെ പല നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന ഒരു കാവ്യലോകത്തിന്റെ സാരാംശമാണ്.😊


Monday, April 6, 2026

നടത്തം














ജീവിതം നടന്നു തീർക്കേണ്ടതാണെന്ന്
എനിക്ക് മെട്രോയിലേക്കുള്ള നടത്തയിലാണ് തോന്നാറ്.
എവിടെ നിന്നാണ് ഈ ആളുകളൊക്കെ
വരുന്നത്
ഒരു പ്രവാഹം പോലെ
അങ്ങനെ ഒഴുകുകയാണ്
അവരിലേക്കിറങ്ങിയാൽ
നിങ്ങളൊരു നദിയായി.
എല്ലാ നടത്തത്തിനും ഒരു താളമുണ്ട്
പല രൂപങ്ങൾ പല വേഷങ്ങൾ
പല നിറങ്ങൾ ശബ്ദങ്ങൾ
കൊലുന്നതും കുറിയതും
കുണുങ്ങിയതും കുറുകിയതും
ഇവരിലെവിടെയോ
കുട്ടൻ മാരാരുണ്ട്‌
അപ്പു മാരാരുണ്ട്
പാണ്ടിയുണ്ട്
പഞ്ചാരിയുണ്ട്
അന്നയുണ്ട് ആനയുണ്ട്
അങ്ങനെയങ്ങനെ
നടത്തം രസമാണ്
നടത്തത്തിനൊടുക്കം
ഇരുത്തം ആണ്
അതിനപ്പുറം മൃതിത്വം,
ഉപചാരം ചൊല്ലാതെ
ഒരു വിടപറച്ചിൽ;
എങ്കിലും തിരിച്ചും മറിച്ചും തിരിച്ചും
നടത്തം സുന്ദരമാണ്.

Saturday, April 4, 2026

വിത

 










വിത വിത
മേടം വിയർത്തു
വിത്തുകൾ കിളിർത്തു
പാടത്തിൻ വരമ്പുകൾ തോറും
കിളികളായിരം
കളകളാരവം
കുളിർന്ന മണ്ണിന്റെ
മണമൊരാനന്ദം
വരുന്ന ചിങ്ങത്തിൻ
കതിരു കൊയ്യുവാൻ
വരിക ഞങ്ങളീ
നിലമൊരുക്കട്ടെ
ഉഴവു കാളകൾ
നടന്നു തീർക്കട്ടെ
കിളിർന്ന വിത്തുകൾ
വിതയൊരുക്കട്ടെ
വളമെറിയട്ടെ
കള പറിക്കട്ടെ
കനിയുമമ്മത്തൻ
മുല ചുരത്തട്ടെ
അകലെയാരുടേ
തുയർന്ന തേക്കുപാ
ട്ടകമൊരാനന്ദ
ത്തിരയിളകട്ടെ
വരിക മേടത്തിൻ
വിഷുക്കണി കൂടാൻ
വരുന്ന കാലത്തിൻ
നിറപൊലി കൂട്ടാൻ
മറന്നു പോകു നാം
നടന്ന പാതകൾ
പടർന്ന വേരുകൾ
വിടർന്ന പൂവുകൾ
വെറുതെയെങ്കിലും
ഒരു നിമിഷത്തിൻ
ജനിമൃതികളിൽ
കണികകൾ നമ്മൾ
വിത വിത
മേടം വിയർത്തു
വിത്തുകൾ കിളിർത്തു
നാളെയായ്
വളരുക നമ്മൾ.


Wednesday, March 4, 2026

ചൂട്

 


















അടിമുടി ആടി ഉലഞ്ഞ എന്റെ
ഇലകളിൽ തങ്ങി നിന്ന
ഒരിറ്റു ഹിമകണം
അറിയാതെ അറ്റു വീണു,
എന്തിന്!
അതൊരു തണുപ്പായിരുന്നു.
ചിലപ്പോൾ അങ്ങനെ ആയിരിക്കണം,
എല്ലാ തണുപ്പിനും
നമ്മെ ഉൾക്കൊള്ളാൻ
ആയിക്കൊള്ളണമെന്നില്ല.

Monday, February 2, 2026

കവിത്വം


മഷി വറ്റുമ്പോൾ
വരി തിങ്ങിയ വാക്കുകൾ
കൂട്ടിയിടിക്കും, ചോര ചിതറും
ചോരയാലും ജീവിതം എഴുതും.
വാക്കിനേതു നിറമെന്നു ചോദിക്കരുത്,
പ്രതീക്ഷകളെ കുറിച്ചോർക്കുമ്പോൾ
ആകാശനീലയാലെഴുതും
ഭയം ഇരുട്ടു തൊട്ടെഴുതും
ഓർമ്മകളെ കാട്ടു പച്ചയാലും
സത്യത്തെ വെള്ളിവെട്ടത്താലും
സ്വപ്നങ്ങളെ നിലാവിനാലും എഴുതും....
വാക്കിനേതു നിറമെന്നു ചോദിക്കരുത്,
വാക്കിൽ നിറങ്ങളേ ഉള്ളു.



Friday, November 21, 2025

നാടൻ

അതിരാവിലെ തങ്കുട്ടൻ
കൊച്ചിക്കു വിട്ടു,
കൊച്ചിക്കുള്ള ദൂരം!
ഒരു പഴയ സിനിമാപ്പാട്ടു മൂളി
സൈക്കിളിൽ താൻ ചവിട്ടി മറന്ന ദൂരത്തിൽ
ഇതെന്തു ദൂരം.
കൊച്ചിയിൽ എത്തിയാൽ,
എംജി റോഡിൽ
കാലത്തിനോട് പൊരുതി നിന്ന
ചായപ്പീടിക
മധുരം കൂട്ടി ഒരു ചായ
ഒരു റൊട്ടി
കണ്ണു ചിമ്മി ചടഞ്ഞിരുന്ന
പൂച്ചക്കുട്ടിക്കു
ഒരു കഷ്ണം പൊട്ടിച്ചിട്ടു കൊടുത്തു.
തിരിച്ചു ചവിട്ടുമ്പോൾ
കൊച്ചി കണ്ട സന്തോഷം
കൊച്ചിയിൽ നിന്നും
തിരിച്ചു ചവിട്ടുന്ന ആവേശം.

Friday, November 14, 2025

വാട്ടർ കളർ











ഉമ്മകളിൽ
വെള്ളം ചേർത്തുവെന്ന്
പറഞ്ഞ അന്ന്
ഓമനിച്ചു വളർത്തിയിരുന്ന
സ്വർണ്ണമത്സ്യം ചത്തു പൊന്തി.
കിസ്സിനും സിപ്പിനും
ഒരു രുചിയാണെന്ന് പറഞ്ഞവൻ
വെള്ളം ചേർക്കാതെ കുടിച്ചു മരിച്ചു.
വെള്ളം ചേർക്കാത്ത ചുംബനം
എന്നെയും കൊല്ലുമായിരുന്നു,
എങ്കിലും ആ മരണം
കൊതിച്ചതായിരുന്നു.

Thursday, October 2, 2025

വിമാനയാത്രികൻ

വിമാനം കുലുങ്ങുമ്പോൾ
തകർന്ന ഒരു വിമാനം
മനസ്സിൽ നിറയും
മരണത്തിലേക്ക് ഉള്ള യാത്രയെന്ന്
മനസ്സിൽ തോന്നും
അവസാനമായി
എന്തോ പറയാൻ വിട്ടുപോയിരുന്നു,
എല്ലാ പിണക്കങ്ങളും
വേലിയേറ്റങ്ങൾ ആയിരുന്നു
എല്ലാ വേലിയിറക്കങ്ങളും
കുറ്റബോധങ്ങളും
മാപ്പപേക്ഷകളും ആയിരുന്നു.
വിമാനം തകരുമ്പോൾ
ഒരാൾ മാത്രം
ഇറങ്ങിയോടുന്നത് ശരിയായിരുന്നോ?
എന്റെ വിധിയോട്
എനിക്കങ്ങേ അറ്റത്തെ
വെറുപ്പ്‌ തോന്നുന്നു
ആളേതെന്നറിയാതെ പോയ
പലരിൽ ഒരാളാവുന്നു ഞാൻ
മനസ്സിലെങ്കിലും ഞാൻ
വിധിയെ തോൽപ്പിക്കുന്നു.

Tuesday, September 2, 2025

രാത്രി



















ഇരുട്ടിൽ
നിന്റെ പൂക്കളിൽ
ഇറുത്തൊന്നെടുത്തു
പൂമണം
ഒഴുക്കുന്നോ!
ചന്ദ്രികക്കു ഞാൻ
മണക്കാൻ
കാറ്റു വീശി പോൽ.
മനസ്സിൽ
നീല നിശ്ചലം
നിലാവാറ്റിൻ മണൽപ്പുറം
പുഴപ്പാട്ടിന്റെ താളത്തിൽ
തുടിക്കുന്നുള്ളു
സാഗരം.

Saturday, August 23, 2025

കോളാമ്പിപ്പൂക്കൾ

 











രാവുണ്ണി കോളേജിന്റെ പടിവാതിക്കൽ ഇതുപോലൊരു പൂവുണ്ടായിരുന്നു, ഞങ്ങൾ അതിനെ കോളാമ്പിപ്പൂവ് എന്ന് വിളിച്ചു. എല്ലാ പൂവുകളും സുന്ദരികളായതിനാൽ ആവും നമ്മൾ പൂവിനെ പൂവെന്ന് വിളിച്ചത്.

കർക്കിടകത്തിന്റെ പെരുമഴയത്തും മേടത്തിലെ പൊരിവെയിലത്തും ഈ പൂവ് ഞങ്ങൾ കുട്ടികളെ കാത്തു നിന്നു. ഒരു പോപ്പിൻസ് കുടയുടെ കീഴിൽ രണ്ടും മൂന്നും കൂട്ടുകാർ ഞങ്ങൾ നനഞ്ഞൊട്ടി വരുമ്പോഴും സ്കൂളിന്റെ മുന്നിലെ വെള്ളക്കെട്ടിലൂടെ പുസ്തകക്കെട്ടും തലയിൽ വെച്ചു നിന്തുമ്പോഴും ഒരു കണ്ണിമാങ്ങ  അയ്യായിരം പേർക്കെന്നപോൽ വീതിച്ചു തിന്നുമ്പോഴും ഈ  പൂവതു കണ്ടു പുഞ്ചിരിച്ചു നിന്നു. വിനിയാവതി ടീച്ചറുടെ അടി കൊണ്ട് വീർത്ത കൈത്തടത്തിൽ ഈ പൂവ് സ്നേഹത്താൽ തലോടി. പുഷ്പാർജ്ജിനി ടീച്ചർ ഈ പൂവ് കാട്ടി F-L-O-W-E-R എന്നു പഠിപ്പിച്ചു. കവിതയുടെയും ഗീതയുടെയും ഒക്കെ മുടിയിഴകൾക്കിടയിൽ ഇരുന്ന് ഈ പൂവ് ഞങ്ങളെ നോക്കി ചിരിച്ചു. സരസ്വതി ടീച്ചറുടെ വാടാത്ത ചിരി ഈ പൂവിൽ ഞങ്ങൾ കണ്ടു, എ. ഇ. ഒ. വരുന്നതും പ്രമാണിച്ച് ചുമരുകൾ ചിത്രങ്ങളെക്കൊണ്ട് നിറയുമ്പോൾ അവക്കിടയിലിരുന്നു ഈ പൂവ് ഞങ്ങളുടെ പ്രതിനിധി ആയി. പെൺകുട്ടികൾ പ്രാർത്ഥന ചൊല്ലുമ്പോൾ ഈ പൂവിനെ അവർക്കിടയിൽ തിരഞ്ഞു, അവളുടെ മുല്ലമൊട്ടു കോർത്ത ചിരി ഓർമ്മയുടെ വരമ്പത്തു എന്റെ പ്രണയ ജാതകം കുറിച്ചു. ശരിക്കും നീ ആരായിരുന്നു. എന്റെ പൂവേ നീ ഞങ്ങളുടെ മനോഹരിയായ പൂവായിരുന്നു. എന്റെയും കൂടി പൂവായിരുന്നു.

Sunday, August 10, 2025

ഇല്ല


 

ഞാൻ ഒരില

ഏതോ മരക്കൊമ്പു മോഹിച്ച
കൂമ്പില
ഞാൻ ഒരില
ഏതോ കുളിർക്കാറ്റു ലാളിച്ച
തളിരില,
ഞാൻ ഒരില
ഏതോ ദിവാസ്വപ്ന ലോകത്തു
പച്ചില,
ഞാൻ ഒരില
ഏതോ കൊടും കാനൽ പൊള്ളിച്ച
പഴുക്കില
ഞാൻ ഒരില
ഏതോ മണൽത്തട്ടിൽ ഞെട്ടറ്റ
കരിയില
ഞാൻ ഒരില
പാഴില

ഞാൻ ഇല്ല.

Saturday, August 2, 2025

വനവാസം




പുറകെ വേഗം
കടന്നു വേണം പുഴ
കരുതി വച്ചിരിക്കുന്നു
സുസ്വാഗതം
അതിഥി ദേവോ ഭവ
എത്ര ശാന്തമീ
നികടമാർക്കായ് 
തുറന്നു വച്ചീടുന്നു

കരളു വെട്ടിപ്പിളർന്ന
വാക്കിൽ തുടം
നനവു തേടിത്തളർന്ന
ദൈന്യങ്ങളിൽ
വരികയിന്നീ വിശാലമാം
കാടുകൾ, കനികൾ,
കാട്ടു ചോലക്കൊക്കുമുണ്മകൾ
കുതികുതിച്ചു പായുന്നു
മേന്മേലെന്റെ യൗവ്നം
വറുതി കൊണ്ടു
നിണം വാർന്നു പോകിലും.
കരുതി വക്കുന്നു
നീരുറ്റ ചോലകൾ
മലകൾ
മാടിപ്പുണർന്നു
പൂമേടുകൾ
പുടവ തന്നോ!
നിനക്കാരു ഭൂമിതൻ
കനിവു കാട്ടിത്തരുന്നു
ഹാ.. ജീവിതം
വകയിരുത്താമൊരൊറ്റ
യാത്രയ്ക്കു നാം മാത്രമായ്
മലകയറ്റം,
മടുത്തു കാലം സഖീ.

ഒരു മുകിൽപ്പക്ഷി പായുന്നു,
കാറ്റു വേഴാമ്പലിൻ
നീർപ്പാട്ടു മൂളുന്നു
ശലഭഭൂമിക്കു പേരെന്തു
നിന്റെ പേർ,
ഒരു വിളിപ്പാടു ദൂരെ
നിൽപ്പുണ്ടു ഞാൻ.

അഴകു വറ്റാത്തൊരാരണ്യ
കാണ്ഡമേ
ചെറിയൊരീ വനവാസത്തെ മാത്രമായ് 
തരിക,
വേണം നമ്മൾ മാത്രമായ്
കരുണ വറ്റാത്ത
കാടല്ലോ യൗവ്നം.

ഇരപിടിച്ചും
അലഞ്ഞു ജീവിച്ചുമീ
പ്രണയകാണ്ഡം
കടന്നു പോകുന്നു നാം
ഇവിടെ ഉണ്ടായിരുന്നു
നാം എങ്കിലും
ഇവിടെ ഇല്ലായിരുന്നു
ഒന്നോർക്കുകിൽ!

Tuesday, April 1, 2025

സൗഹൃദങ്ങൾ










അവളുടെ സൗഹൃദങ്ങൾ
വ്യത്യസ്തമാണ്.
കറവക്കാരൻ
പാൽക്കാരൻ
പത്രക്കാരൻ
ഹോം ഡെലിവറി ചെയ്യുന്നവർ
ഉത്പന്നങ്ങൾ വീടുതോറും
കൊണ്ടു നടന്നു വിൽക്കുന്നവർ
ഹരിത കർമ്മസേനക്കാർ
ആശാവർക്കർ
മാക്സി വിൽപ്പനക്കാരി
ഗ്യാസ് കൊണ്ടു വരുന്നവർ.....
ഒരു നീണ്ട നിര തന്നെയുണ്ട് അവർ.
അവൾ അവളുടെ ഒരു ലോകം
കെട്ടിപ്പടുത്തിട്ടുണ്ട്,
ചിലരെ കണ്ടില്ലല്ലോ എന്ന്
ചിലപ്പോൾ
വേവലാതിപ്പെടാറുണ്ട്,
ചിലതെല്ലാം
ആവശ്യമില്ലെങ്കിലും
വാങ്ങിക്കാറുണ്ട്.
ഒട്ടും ഭംഗിയില്ലാത്ത മാക്സികൾ
അടുക്കളയിലെ അലമാരയിൽ
ഉപയോഗിക്കാതെ കിടക്കുന്ന
മൾട്ടി ഗ്രേയ്ൻ ദോശപ്പൊടി,
മില്ലെറ്റ് പൊടി,
ഇറയത്തു കിടക്കുന്ന ചവുട്ടി,
വളരെ ചെറിയൊരു തുക
പ്രീമിയം അടക്കുന്ന
കാൻസർ ഇൻഷുറൻസ്,....
അങ്ങനെ എന്തൊക്കെ.
എന്തിനിതൊക്ക വാങ്ങിക്കുന്നു
എന്ന് ചോദിച്ചാൽ
അവളുടെ മുഖം മ്ലാനമാകും,
എന്തെങ്കിലും കാരണം
ഉണ്ടായിരിക്കണം,
അവളെയും അവരെയും
ഒരുമിപ്പിച്ചു നിർത്തുന്ന
എന്തോ ഒന്ന്.

Tuesday, November 5, 2024

ജലഭ്രമം



















പതിവുപോലെ സോപ്പുപെട്ടി, 
തോർത്തുമുണ്ട് 
സൂര്യൻ കുളിക്കാൻ ഇറങ്ങി.
മണ്ണാത്തി ലക്ഷ്മി ലേശം മാറി നിന്നു
അലക്കു തുടർന്നു.
സുതാര്യമായ ജലത്തിൽ 
പൊടിമീനുകൾ,
അവൻ മീനിനെപ്പോലെ നീന്തി 
അങ്ങിങ്ങു പടർന്നു കിടന്ന 
താമര വള്ളികൾക്കിടയിലൂടെ 
കെട്ടഴിഞ്ഞു അലസമായി തങ്ങിനിന്ന 
കൊതുമ്പു വള്ളത്തിനടിയിലൂടെ 
പരൽമീൻ പോലെ തുടിച്ചു 
ഒരു താമരപ്പൂ വെറുതെ വിരിഞ്ഞു ചിരിച്ചു 
എവിടെപ്പോയിവനെന്നു മണ്ണാത്തി 
എറുകണ്ണിട്ടു നോക്കി, 
കാണാതായ സൂര്യൻ 
കായലിന്റെ മടിത്തട്ടിലൂടെ 
ജലജീവിതം ആഘോഷിച്ചു.
മൂളി വന്നൊരു തെക്കൻ കാറ്റിൽ 
തോർന്ന തുണികളുമായി 
പെണ്ണു കേറിപ്പോയി, 
താമരപ്പൂവിതളുകൾ പൂട്ടി, 
കൊതുമ്പുവള്ളം ഓരം മുട്ടി, 
കാത്തിരുന്നു ചിറി ഉണങ്ങിയ കടവ് 
ഉറങ്ങിപ്പോയി, 
കരക്കു കേറുവാൻ 
തന്നെത്തേടി 
സൂര്യൻ അലഞ്ഞു.

Monday, October 21, 2024

മൂന്ന് കവിതകൾ

ഒന്ന് :

നിന്നെ വറ്റാതെ വേവിക്കുന്നതിലാണ്
എന്റെ ശ്രദ്ധ മുഴുവൻ
വേവൊട്ടും കൂടാതെ ഉപ്പു കൂടാതെ
വാർത്തെടുക്കണം
നിന്നെ തിന്നു തീർക്കുന്നതിലാവും 
ഇനി എന്റെ ശ്രദ്ധ മുഴുവൻ.

രണ്ട് :

കുത്തു കൊണ്ടൊരു കടന്നൽ
കരഞ്ഞോണ്ടു പറന്നുപോയി
നങ്ങേലിപ്പശുവിന്റെ കുത്തുകൊണ്ട
അയ്യപ്പേട്ടന്റെ അതേ ഓട്ടം.

മൂന്ന് :

ഭ്രാന്തനായൊരു മരച്ചില്ല
ഒരു കാറ്റിനെ എടുത്തു വട്ടം കറക്കി
കൈകളിലെടുത്തു അമ്മാനമാടി
ദൂരേക്ക് വലിച്ചെറിഞ്ഞു
അത് ചില്ലകളായ ചില്ലകളിലൂടെ
തേഞ്ഞുരഞ്ഞു....
കരഞ്ഞു പോയി.