'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Friday, August 20, 2010

ഓണം


പാതിരാത്രിയായ് പാലപൂത്ത പൂമണം ചുറ്റും
പാല്‍നുരച്ചാര്‍ത്തില്‍ പാട്ട് മൂളിയെത്തിടും കാറ്റും
പാരു നിദ്രയിലേറെനേരമായ് മിഴി-
ക്കൂടു ചാരിയില്ലാരെയോര്‍ത്തിരുന്നു നീ.
ഏതു കാറ്റല മണിവീണ വാതിലില്‍ മീട്ടി
ഏതു കാഞ്ചനച്ചെപ്പു വാനിലും നീട്ടി
എതൊരുന്മാദ മോഹനിദ്രയില്‍ നിന്‍റെ
മാറിലാനന്ദ ദേവദുന്ദുഭി മുട്ടി.

പാതിയോര്‍മ്മയായെങ്കിലും പഴ-
മ്പാട്ടില്‍ പാതിരാക്കാറ്റു താളത്തില്‍
ആടി,യോര്‍മ്മമുറ്റത്തൊരു പൂക്കളം
തേടി പൂക്കാതെ പോയ ഭാഗ്യത്തില്‍.
ഏതു കണ്ണീര്‍പ്പുഴയ്ക്കുമൊരു കര
ഏതു തോരാമഴയ്ക്കുമിളവെയില്‍
ഏതു സായന്തനത്തിലാത്മാവിനും
ചൂടിവെക്കാനൊരു നറുവെണ്ണിലാ.

ആരു വന്നു വിളിച്ചിതു തോന്നലായ്‌
കാതിലാരോ സ്വകാര്യം പറഞ്ഞിതോ
ചാരെവന്നു കവിള്‍ത്തടം തൊട്ടുവോ
ആരിതിന്നു, വെറും ദിവാസ്വപ്നമോ
ആരു പുഞ്ചിരിക്കൊണ്ടു കാലത്തിന്‍റെ
നോവു തൊട്ടു തലോടുന്ന സാന്ത്വമോ
പൂവിളികളുയര്‍ന്നുവോ, പൂമുഖ-
ത്താരു പൂപൊലിച്ചീടുന്നു, സത്യമോ!

നീയുണരാനുണര്‍ത്തു പാട്ടായവന്‍
നീയൊരുങ്ങാനിളനിലാവായവന്‍
ഈ നിലയ്ക്കാത്ത ജീവിതസ്വപ്‌നങ്ങള്‍
പൂപൊലിച്ചു നിറയ്ക്കുവാനായവന്‍
പാതിരാത്രിയില്‍ പാലപൂത്ത പൂമണം ചുറ്റും
പാല്‍നുരച്ചാര്‍ത്തില്‍ പാട്ട് മൂളിയെത്തിടും കാറ്റും
ചാരെ വന്നു മുകര്‍ന്നു സ്നേഹത്തിന്‍
തുമ്പപ്പൂവുകൊണ്ടു നിനക്കു പൊന്നോണം.

Tuesday, August 17, 2010

പാച്ചല്‍

സ്വപ്നങ്ങള്‍ നീറ്റുവാനാവില്ലെനിക്കെന്റെ
ദുഃഖങ്ങളാര്‍ക്കും പകരാനുമില്ല
സത്യങ്ങള്‍ മുള്‍മുന കൊണ്ടുകുത്തിക്കീറി
രക്തത്തിലെന്‍ കഥ വില്‍ക്കാനുമില്ല.
വ്യര്‍ത്ഥം ചില ശപ്തമോഹങ്ങളാലെന്റെ-
യര്‍ത്ഥം കെടുത്താനുമില്ലയെന്‍ ജീവനില്‍
ഊര്‍ധ്വന്‍ വലിക്കുന്ന ചിന്തയാലുന്മാദ
വേഷം കളിക്കാനുമാവില്ല, ജീവിത
മാര്‍ഗ്ഗം മറന്നും മനുഷ്യജന്മത്തിനെയാളും
മനസ്സിന്‍ മയില്‍പ്പീലികള്‍ മായ്ച്ചും
സര്‍ഗ്ഗചൈതന്യം ചിതലെടുത്തും
സുധാസൂക്തങ്ങളുള്ളില്‍ കരിപിടിച്ചും
ആര്‍ക്കും കടന്നു വന്നീടാന്‍ തുറന്നിട്ട
കൂട്ടിന്‍ കെടാവിളക്കാഞ്ഞണച്ചും, മനം
നീറ്റും നിമിഷങ്ങളെണ്ണിയെണ്ണിക്കാല-
മേറ്റും മരുഭൂമിയായ് പതിച്ചും, ……മതി
ആര്‍ക്കും തരില്ല ഞാനെന്നെ, തമസ്സിന്റെ
കാട്ടില്‍ കരിയേകനായ് ചരിക്കും, വൃഥാ
കാറ്റും മഴയും കൊടുംവേനലും ഏറ്റു
പോറ്റും, കരിമ്പാറയായ് മരിക്കും.

Wednesday, July 28, 2010

ഒറ്റക്ക്…

ഒറ്റക്കു രാത്രിയിലെന്തേ! നിനച്ചില്ല-
യിത്രക്കിരുട്ടാണീ രാവിന്നിതെന്ന്
മുറ്റത്തെയമ്പിളി വെട്ടവുമില്ല ഞാ-
നുള്‍ത്തീയുരച്ചു തിരക്കുവതെന്തിന്

ഒറ്റക്കു രാമരക്കൊമ്പിലെയാതിര
വറ്റി വിറച്ചു മയങ്ങിയതെന്തിന്
ഞെട്ടു പഴുത്തു പതിച്ച കരിയില
ഞെട്ടിയുരഞ്ഞു പരുങ്ങിയതെന്തിന്

ഒറ്റക്കു ദൂരമിതെങ്ങനെ, വേഗമൊ-
ടെത്തിപ്പിടിക്കാനിറങ്ങിയതെന്തിന്
കുറ്റിരുട്ടിന്റെ കരിമ്പടമാരിതു
കെട്ടഴിച്ചിട്ടു, മറയ്ക്കുവതെന്തിന്

ഒറ്റക്കു താനേ ജനിച്ചതു, ജീവിത-
മൊറ്റക്കു നിന്നു കിതക്കുവതെന്തിന്
വറ്റാത്ത കണ്ണിലെ ദീപ്തികളായതി-
ലൊറ്റ വിളക്ക് തെളിക്കുവതെന്തിന്!

Wednesday, July 14, 2010

മണല്‍ച്ചിത്രം

എരിയും മരുഭൂവില്‍, പൊരിയും മണല്‍ത്തട്ടില്‍
എഴുതുന്നു കാലമിതേതൊരു കനല്‍ച്ചിത്രം,
കറുപ്പില്‍ കണ്ണീരും വിയര്‍പ്പും ചാലിച്ചതില്‍
പകര്‍ത്തും പ്രതീക്ഷതന്‍ ദാരുണമൊരു ചിത്രം.
വിചിത്രം തന്നേ പല്ലിളിക്കും സ്വയം നോക്കി
വിലക്കിന്‍ വിലങ്ങുകള്‍ വിധിയെന്നാഹ്ലാദിക്കും
മനസ്സിന്‍ മദം പൊട്ടിയൊലിക്കും നീരാഴിയില്‍
പിടക്കും, കൈകാലിട്ടടിക്കും, മുങ്ങിത്താഴും.
ഇടക്കൊന്നുയരുമാ തിളക്കും വെള്ളത്തിന്റെ
പുളിപ്പില്‍ യശസ്സിന്റെ ചരിത്രം നിവര്‍ത്തിടും
മടുക്കും പുരാണങ്ങള്‍, ഭൂതസഞ്ചാരാവേഗങ്ങള്‍
മലര്‍ക്കെ തുറന്നിട്ട ശൂന്യമാം മണ്‍തിട്ടകള്‍
പണിപ്പെട്ടുയര്‍ത്തിയ കോട്ടകള്‍, മിനാരങ്ങള്‍
പണത്തിന്‍ കൊഴുപ്പിലെ പൊന്‍മണിമഹലുകള്‍
ശവപ്പെട്ടികള്‍, ശതകോടികള്‍ കെട്ടിത്തീര്‍ത്ത
വലുപ്പച്ചെറുപ്പത്തിന്‍ നിസ്തുല സൌന്ദര്യങ്ങള്‍
മറക്കാന്‍ കഴിയാത്ത മോഹസൌലഭ്യങ്ങ-
ളിറക്കാന്‍ കഴിയാത്ത ചങ്കിലെ കുരുക്കുകള്‍
തിരക്കില്‍ മടുപ്പിന്റെ വണ്ടിയില്‍,വിയര്‍പ്പിന്റെ
മൂശയില്‍, നെടുംകാല യാത്രകള്‍, നിരാശകള്‍.
ഇടിത്തീ പാറും വാക്കില്‍ പുളയ്ക്കും കാരക്കോലില്‍
വിശപ്പിന്‍ വേതാളത്തെ ചുമക്കും പേക്കോലങ്ങള്‍
ഇറക്കാന്‍ കഴിയാത്ത ചുമടില്‍ മരുഭൂവിന്‍
ചരിത്രം ചായക്കൂട്ടിലൊളിക്കും വൈവശ്യങ്ങള്‍.
................................................................
................................................................

Monday, July 12, 2010

തേന്‍മാവ്

പകരാന്‍ വയ്യ, പാഞ്ഞു കയറും വാക്കാലെന്റെ
ഹൃദയം മുറിക്കാതെയനുജാ ,നീറ്റും ഈര്‍ച്ച-
പ്പൊടിയില്‍ പിടക്കേണ്ടതല്ലയീ ജന്മം, നമ്മ-
ളറിവാല്‍ മറക്കേണ്ടതല്ലയീ മഹാവൃക്ഷം.

ഹൃദയം പിടക്കുന്നു, നിന്റെ വാക്കിലെ സ്നേഹ-
മലിവും വറ്റിപ്പോയിതെന്നു തോന്നിടും, തെറ്റും
ശരിയും തമ്മില്‍ തമ്മിലിടയും മഹോന്നത
ഹൃദയം പേറും സഹജീവികളല്ലോ നമ്മള്‍.

മറവിക്കൂട്ടില്‍ നമ്മളൊരു തീക്കാലത്തിന്റെ
പുലരിച്ചെന്താമര വിരിയിച്ചെടുക്കുമ്പോള്‍
കഠിനം തന്നേ യാത്ര, തലയില്‍ തീനാമ്പുകള്‍
തണലായ് നമുക്കന്നീ കിഴവന്‍ മരം മാത്രം.

കിളികള്‍ വിരുന്നുകാരായില്ല
നമുക്കേതു
തണലിന്‍ തുരുത്തുകള്‍ ഓര്‍ക്കുവാനായിട്ടില്ല
വരളും ഹൃദയത്തിനോമനിക്കുവാനാദ്യ-
മധുരം കനിഞ്ഞതുമീ മധുഫലം തന്നെ.

കളികള്‍, കളിത്തൊട്ടിലാടുവാന്‍ നമുക്കന്നാ
തളരും കയ്യാലെത്ര വേദന സഹിച്ചില്ല!
പ്രണയം തന്നേയെനിക്കവനോടൊരേ വീര്‍പ്പില്‍
പറയാനരുതാത്ത ജീവിത ബന്ധം സത്യം.

ഉയരം കരേറുവാന്‍ ഭയമാണെനിക്കിന്നീ
ഉലകിന്നുദാത്തമാം സ്നേഹമാ
ഭികാമ്യം
പ്രിയമോടവന്റെയീ ശിഷ്ടകാലത്തെ നമ്മള്‍
പ്ര
ചുരസ്നേഹത്തിന്റെ ശാന്തിയാല്‍ നിറച്ചാലും.

Friday, July 9, 2010

പ്രതീക്ഷ

കടന്നു ഞാനും പുഴ, കടന്നു കണ്ണീര്‍ക്കയം
കടന്നു കാലം, കനലെരിഞ്ഞ കാരാഗൃഹം
മറഞ്ഞു ഞാനും, വാതിലടഞ്ഞു പാരിന്‍, പാതി
മുറിഞ്ഞ സ്വപ്നം കൂടെയുറഞ്ഞ വാക്കും മാത്രം.

ഒഴിഞ്ഞ പാത്രം ദൂരെയെറിഞ്ഞു കാലക്കേടിന്‍
നനഞ്ഞ കുപ്പായത്താല്‍ പൊതിഞ്ഞ മോഹച്ഛവം
എരിഞ്ഞു കാളും ഉള്ളൊന്നുണര്‍ന്നു പാടാമിനി
വരുന്ന കാലം എന്നില്‍ നിറഞ്ഞ കാവ്യം മാത്രം.

കുളിര്‍ന്നു മഞ്ഞിന്‍ ധൂളിയണിഞ്ഞു പുലര്‍കാലം
തെളിഞ്ഞ വാനം, തെന്നലുലഞ്ഞ പൂന്തോപ്പുകള്‍
നിറഞ്ഞു കാടും മേടും അലഞ്ഞു തേടാ,മുയിര്‍
മറഞ്ഞു പോയാലെന്തിന്നെനിക്കു സുഖം മാത്രം.

അറിഞ്ഞു ഞാനും പിന്നില്‍ മറഞ്ഞ കാലങ്ങളെ
മറന്നു മുന്നേറുവോന്‍ ഉയര്‍ന്നു വിണ്ണേറിടും
സ്വരങ്ങള്‍ വാക്കായ് വരി നിരന്നു കാവ്യാംഗന
നിറഞ്ഞിടട്ടേയിനിയെനിക്കു കാവ്യോത്സവം.

Tuesday, June 15, 2010

അറിവ്

മതി,യെനിക്കെന്റെ മോഹശതങ്ങള്‍ക്കു
മൃതി മണപ്പിച്ചുറക്കറ തീര്‍ത്തിടാം
ഹൃദയദാഹം കെടാതഗ്നി ജ്വാലയായ്
സ്വയമെരിഞ്ഞു നിരഞ്ജനമാര്‍ന്നിടാം.

ഇനിയെനിക്കെന്റെ ജീവിത സംജ്ഞയില്‍
മുറിവുണങ്ങാത്ത വേദന നൂറ്റിടാം
ഫണമുയര്‍ത്തി നാഗങ്ങളാടുന്നോരീ
സ്മൃതിയില്‍ ഖാണ്ഡവദാഹം തിരഞ്ഞിടാം.

പതിരൊളിപ്പിച്ചൊരീ സത്യവാദികള്‍
പറയുമാദര്‍ശ വീര്യത്തൊടേറ്റിടാം
ഉടലെരിപ്പിച്ചൊരെന്‍ ക്ഷോഭലാവയില്‍
മുഴുകിയാത്മ ദുഃഖങ്ങള്‍ മറന്നിടാം.

ഗണിതചക്രങ്ങളില്‍ സുഖ ജീവിതം
ഗുണിത ദുഃഖങ്ങളായിപ്പെരുത്തിടാം
മതി,യെനിക്കെന്റെയാത്മസത്യങ്ങളെ
കനലുടുപ്പിച്ചു സൌന്ദര്യമാക്കിടാം.