'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Sunday, February 14, 2021

അടുക്കം

ഇത്തിരി നടക്കണം
നമ്മളിന്നൊരുമിച്ചാ
തിണ്ണയില്‍
മടിത്തട്ടില്‍
മൗനത്തില്‍ 
ഓളങ്ങളില്‍. 
ഇന്നലെ പൂത്ത 
നിന്റെ ചെമ്പകം 
ഇലക്കിടെ 
നെഞ്ചിലെ കൂടൊന്നില്‍ നീ 
വിരിച്ച പകല്‍ത്തുടം. 
തന്നു പോയ് 
സന്ധ്യാമൂകമാരുതന്‍ 
കവര്‍ന്ന നിന്‍ 
കണ്ണിലെ ചെടിപ്പുകള്‍,
പൂവിലെ തേൻതുള്ളികള്‍. 
കളിയായ് അടക്കുന്നേന്‍
കണ്ണുകള്‍ 
എനിക്കല്പം മയക്കം, 
നിന്നോടൊപ്പമെന്റെയീ 
നിഴല്‍ തേറ്റം. 
എനിക്കും നിനക്കുമായ് 
പകുക്കാനില്ലാ 
നമ്മളൊരുക്കും മഹാകാവ്യ 
മുള്ളിലെ പുകില്‍ മണം.

Monday, February 8, 2021

ഏറ്റവും ദുഃഖം

ഏറ്റവും ദുഃഖമെന്തായിരുന്നു!

ജീവിതം
തോറ്റിടുന്നതാണേറ്റവും ദുഃഖം,
തോറ്റു നിന്നിലേക്കെത്തിനോക്കുമ്പോൾ 
ചാറ്റലുള്ളിൽ,
മഴയായി ദുഃഖം.

ആരടച്ചു പടിവാതിലുള്ളിൽ
ആരിരുട്ടിൻ ഇടപൂണ്ടൊളിച്ചു
ആർത്തിരമ്പും കടലായി ദുഃഖം
ആർപ്പിടുന്നു നിലവിളിയുച്ചം .

തീ പിടിക്കും
തലയോട്ടിനുള്ളിൽ
നീ തുരക്കും
ഇരുട്ടായിരുന്നും
പേപിടിക്കാനുറക്കെച്ചിരിക്കാൻ
ഈയിറക്കം
കൊടും കുത്തിറക്കം.

ആരുറങ്ങാതിരിക്കുന്നിതുള്ളിൽ
ആരൊളിച്ചു  കളിക്കുന്നിതുള്ളിൽ
ആതുരമീ നിമിഷങ്ങളെപ്പോൽ
ഭീതുരം നീയൊളിക്കുന്നു നിന്നിൽ.

ഏറ്റവും ദുഃഖമെന്തായിരുന്നു!

കൂർത്ത മുള്ളാൽ
കടന്നലിൻ കൂട്ടം ....
(ഓർക്ക വയ്യ )
മടുപ്പാണു സത്യം
ചേർത്തു വെച്ച
കറുപ്പാണു ചിത്രം! 

Saturday, October 24, 2020

നിങ്ങളിൽ ഒരാൾ

ഇല്ല, ഞാനില്ല

ജീവിതത്തിന്റെയീ
തെല്ലിൽ കണ്ണിമ
പൂട്ടി നില്ക്കുന്നു ഞാൻ.
 
എന്തു കാണ്മൂ , ഇരുട്ടു വെട്ടത്തിലായ്
കല്ലുരുട്ടിക്കളിക്കുന്നു കുട്ടികൾ.
ഒന്നൊരല്പമിടമെനിക്കും കൂടി
നിങ്ങളിൽ ഒരാളാവട്ടെയെന്നു ഞാൻ.
കണ്ണു പായുന്നു, കല്ലു വന്നെന്റെ
നെഞ്ചിലെക്കൂടു ചിന്നിച്ചിതറുന്നു.
പൂക്കൾ
പൂമ്പാറ്റ
പുള്ളിപ്പറവകൾ
ചോറ്റുപാത്രത്തിൽ
ചോണനുറുമ്പുകൾ
ഒക്കെ വീണുടഞ്ഞെങ്കിലും പൂട്ടിയ
കണ്ണുവെട്ടം തുറക്കുകയില്ല ഞാൻ.
 
എന്തു ദുഃഖം!
 
ഇരുളിന്റെ താഴുകൾ
തള്ളി നീക്കിത്തുറക്കുന്ന നാളെയിൽ
നിങ്ങളിൽ ഒരാൾ
ഞാനെന്നുറക്കെയാർ ചൊല്ലുമത്ര-
യുറക്കെ ഞാനും വരും.

ഇരുത്തം