'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Saturday, April 24, 2010

അച്ഛന്‍

മരണവണ്ടിയേറിയച്ഛനെന്നെയും
വഴിയിതൊന്നിലേകനാക്കിയെങ്കിലും
കനിവു കണ്ടിടാമെനിക്കു, കാറ്റു പോല്‍
വിരലുതന്‍ തലോടലാണു ജീവിതം.

നിഴലു രണ്ടു കണ്ടു ഞാനറിഞ്ഞിതു
പുറകിലുണ്ടു ഭീതി വേണ്ട തെല്ലുമേ,
ചിറകരിഞ്ഞു വാനമന്യമായൊരാ
പറവ തന്റെ ജീവനാണിതെങ്കിലും.

പകലു പാവമാണു പാരമോര്‍ക്കുകില്‍
ഇരവു,തന്‍ മനസ്സു കാര്‍ന്നു നോവിനാല്‍
പിടയുമോര്‍മ്മ തള്ളി വിട്ട കൂരിരുള്‍
ചകിത,മാശുകന്‍ പതിച്ച കൂടുപോല്‍.

ഇല പൊഴിഞ്ഞു, ചേലുകെട്ടു മാമരം
നില മറന്നു പൂ കൊതിച്ചു തേങ്ങിനാന്‍
വരുമൊരിക്കലീ വഴിക്കു സൌരഭം
അവനൊരുക്കിടുന്നെനിക്കു മാധവം.

ചിതയെരിഞ്ഞു കാലമേറെയാകിലും
ചിതലരിച്ചിടുന്നതില്ലയോര്‍മ്മകള്‍
ചില പഥങ്ങള്‍ പിന്നിടുമ്പൊഴാധിയായ്
വരു,മൊരിക്കല്‍ നീ പറഞ്ഞ വാക്കുകള്‍.

മല തിരഞ്ഞു പോക നാ,മൊരിക്കലും
മല തിരഞ്ഞു വന്നിടില്ല നമ്മെയും,
പല മരങ്ങള്‍ പൂക്കളാര്‍ന്നു നില്‍ക്കിലും
ചില മരങ്ങളുണ്ടു പൂത്തിടാതെയും.