'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Sunday, March 14, 2010

പുഴ




എത്രയോ ചോദ്യങ്ങള്‍, ഉത്തരങ്ങളും പിന്നെ
എത്രയോ പൂരണം ചെയ്യേണ്ടുന്നതാം സമസ്യകള്‍
ഇത്തിരി നേരം കൂടിത്തന്നിടാമെനിക്കെങ്കില്‍
മല്‍ച്ചെറു ലോകത്തിന്റെ കയ്പുനീര്‍ പകര്‍ന്നീടാം
സ്വച്ഛമായ് നമുക്കല്പമിരുന്നീ മണല്‍ത്തട്ടില്‍
തുച്ഛമാം ജീവല്‍ക്കാല ചിത്രമാലേഖ്യം ചെയ്യാം
സ്വര്‍ഗ്ഗ ചാരുത തന്റെ പെരുമ പകര്‍ന്നൊരീ
മണ്ണിലെ ഞരമ്പിലൂടല്ലിന്‍ നീരോട്ടം കാണാം
കണ്ണുനീരല്ല, കാലം തള്ളിടാന്‍ നമുക്കല്പമെങ്കിലും
ഗംഗാതീര്‍ത്ഥം ഓര്‍ത്തുവെച്ചില്ലെന്നാലും
ഇന്നൊരീ മണല്‍പ്പരപ്പെന്റെയും, നിന്റേതുമാം
നഷ്ടസ്വപ്നത്തിന്‍ ചിതാകുണ്ഡമായെരിഞ്ഞിടും.
ഒന്നു നീയോര്‍ത്തേ നോക്കു, ജീവിതം മറന്നിട്ടോ
നമ്മളില്‍ സംഗീതത്തിന്‍ ലാളനമണഞ്ഞിട്ടോ
ഈവിധം ജരാനര പടര്‍ന്നീ പുഴവക്കില്‍
ജീവിതം ഒഴുക്കുവാന്‍ നമ്മളിങ്ങണയുമ്പോള്‍
കാലമേ മറക്കുവാനാവുകില്ലെനിക്കെന്റെ
കാതിലെ കിലുക്കങ്ങളീപ്പുഴ തന്റേതല്ലേ!
കാലടിപ്പാടാല്‍ പുഴയലകള്‍ രചിക്കയോ
കാളിടും ചൂടാല്‍ കാറ്റു തീമഴ പൊഴിക്കയോ
വിണ്ടുകീറിയും വിരിമാറു കുത്തിക്കോരിയും
മണ്ണിലീ പുഴ പോലെ നമ്മളും മരിക്കയോ!
യാതനാഭരമല്ലൊ ജീവിതം, യവനിക
തെല്ലു ചാഞ്ഞിടുമ്പൊഴീ യാഗഭൂമിയില്‍ നമ്മള്‍
ഏകരായല്ലൊ, പുഴയേറെ മാറിയോ വഴി
നമ്മളിന്നറിയാതെ പുഴതന്നില്‍ നാമലിഞ്ഞുവോ!

Thursday, March 11, 2010

രാപ്പകല്‍


ഒരു രാത്രി കൂടി മറഞ്ഞു വീണ്ടും
പകലിന്റെ വെട്ടമുണര്‍ന്നു
തെളിഞ്ഞിടുമ്പോള്‍
രാപകലെന്നു രണ്ടായ്
മുറിഞ്ഞതിലെന്തു കാര്യം
ഇരുളിന്നുറക്കറയിന്നു ശൂന്യം.
പകലന്തിയോളമിരുന്നു ചിന്തി-
ച്ചൊരു പാഴ്ക്കിനാവു
മെനഞ്ഞതു തന്നെ കാര്യം;
മതിയിന്നി, നോവിന്നൊ-
രല്പ ശമത്വമേകാന്‍
ഇരുളിന്നഗാധനിശ്ശബ്ദത
കൊണ്ടസാദ്ധ്യം.
തിരിയൊന്നിതാളിയെരിഞ്ഞു
കഷ്ടം,തിരതല്ലി നിന്ന
മനോവിചാരമണഞ്ഞു സാര്‍ദ്ധം
പരമെന്തു പാ‍രിതി,ലൊന്നു മാത്രം
പെരുകുന്ന ഭ്രാന്തമനുഷ്യചിത്തം.
മൃതിചിന്ത കൊണ്ടു
ചിലര്‍ക്കു ചിലപ്പൊഴെല്ലാം
അഴലിന്നൊഴുക്കില്‍ ഇല-
മേലെയെറുമ്പു പോലായ്
കര കണ്ടുകൊണ്ടു, കയം കടക്കാന്‍
കഴിയുന്നിതത്ഭുതമത്രെ, സത്യം!
ഇനിയെന്തു!രാവു മുറിഞ്ഞു വീഴും
പകലെന്ന പാതിയിരുന്നു വേവും
ഇതു തന്നെ ജീവിതരാഗമോര്‍ക്കില്‍
ഗതികേടിലാണതിമോഹിത
മര്‍ത്ത്യവര്‍ഗ്ഗം.

Wednesday, March 3, 2010

യാത്ര

 ഒരു വാക്കു ചൊല്ലുവാനായി നാമിന്നെത്ര പറയാത്ത വാക്കിന്റെ ദൂരം കടക്കണം അതിനിന്നൊരായിരം ചിന്തകള്‍ കത്തിച്ചു കനലാക്കി നോവിന്റെ നീറ്റം കുടിക്കണം പലപാടു ചൊല്ലുവാനാശിച്ച സ്വപ്നങ്ങള്‍ മിഴിനീരു ചാലിച്ചു മൌനം ഭുജിക്കണം ഇനിയാര്‍ക്കു വേണ്ടിയാണീ ജന്മമെന്നോര്‍ത്തു കടുകായ്പിനാഴങ്ങള്‍ നീന്തി തുടിക്കണം അതിഗൂഢമാകും മനസ്സിന്റെ തന്ത്രിയില്‍ കനിയാത്ത രാഗത്തിനീണം തിരക്കണം കഠിനാനുരാഗം കറുപ്പിച്ച കാഴ്ചയില്‍ ചുടു ദീര്‍ഘശ്വാസങ്ങളാട്ടിത്തെളിക്കണം കരളിന്റെയുള്ളിലെ കാണാത്ത നോവുകള്‍ കവിതയ്ക്കു കാഴ്ചവെട്ടങ്ങളായ് തീര്‍ക്കണം ഒരു വാക്കു മിണ്ടാതെയൊരു ദീര്‍ഘയാത്രയ്ക്കു വഴിയോര്‍ത്തു കാറ്റിന്റെയീണം പിടിക്കണം ഇനിയെന്നു കാണുമെന്നറിയാതെ, നിന്നിലായ് നിറയുന്ന മൌനവാല്മീകങ്ങള്‍ പൂകണം ഒരു യാത്ര, നിന്നിലെ പ്രണയാര്‍ദ്ര ചിത്തത്തെ കനവാക്കി ജീവന്റെ കാലം കഴിക്കണം.