'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Thursday, March 11, 2010

രാപ്പകല്‍


ഒരു രാത്രി കൂടി മറഞ്ഞു വീണ്ടും
പകലിന്റെ വെട്ടമുണര്‍ന്നു
തെളിഞ്ഞിടുമ്പോള്‍
രാപകലെന്നു രണ്ടായ്
മുറിഞ്ഞതിലെന്തു കാര്യം
ഇരുളിന്നുറക്കറയിന്നു ശൂന്യം.
പകലന്തിയോളമിരുന്നു ചിന്തി-
ച്ചൊരു പാഴ്ക്കിനാവു
മെനഞ്ഞതു തന്നെ കാര്യം;
മതിയിന്നി, നോവിന്നൊ-
രല്പ ശമത്വമേകാന്‍
ഇരുളിന്നഗാധനിശ്ശബ്ദത
കൊണ്ടസാദ്ധ്യം.
തിരിയൊന്നിതാളിയെരിഞ്ഞു
കഷ്ടം,തിരതല്ലി നിന്ന
മനോവിചാരമണഞ്ഞു സാര്‍ദ്ധം
പരമെന്തു പാ‍രിതി,ലൊന്നു മാത്രം
പെരുകുന്ന ഭ്രാന്തമനുഷ്യചിത്തം.
മൃതിചിന്ത കൊണ്ടു
ചിലര്‍ക്കു ചിലപ്പൊഴെല്ലാം
അഴലിന്നൊഴുക്കില്‍ ഇല-
മേലെയെറുമ്പു പോലായ്
കര കണ്ടുകൊണ്ടു, കയം കടക്കാന്‍
കഴിയുന്നിതത്ഭുതമത്രെ, സത്യം!
ഇനിയെന്തു!രാവു മുറിഞ്ഞു വീഴും
പകലെന്ന പാതിയിരുന്നു വേവും
ഇതു തന്നെ ജീവിതരാഗമോര്‍ക്കില്‍
ഗതികേടിലാണതിമോഹിത
മര്‍ത്ത്യവര്‍ഗ്ഗം.

No comments:

Post a Comment