'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Tuesday, June 29, 2021

അമാവാസി

പെയ്തിറങ്ങും മാരി മേഘ
കാറിനെന്തേ ചേറ് മണം
കാറു കൊണ്ട കാററിനെന്തേ
ചാവു തീണ്ടും തൊണ്ടു മണം
കൈതോല ചേല ചുററി
തൈ മുല്ല പൊട്ടു കുത്തി
ചേലൊത്തൊരമ്പിളിപ്പെ-
ണ്ണെങ്ങു പോയി, കണ്ടതില്ല
കൊന്നതാണോ ചത്തതാണോ
പേമഴയിൽ മുങ്ങിയാണ്ടോ
കണ്ടന്റെ മുണ്ടകത്തിൽ
പൊന്തിയെന്നോ പെണ്ണു പാവം
കണ്ണിലില്ല വെള്ളി വെട്ടം
കാതിലില്ലാ മുല്ല മൊട്ടും
ഏറുമാടം ചോർന്നൊലിച്ചു
കാളി നെഞ്ചത്താഞ്ഞടിച്ചു
ആരാന്റെ അമ്മമാർക്ക്
പ്രാന്തെടുത്താൽ എന്തു ചന്തം
പൊന്നു കൊണ്ട് മൂടി വിട്ട
പെണ്ണിനെന്തു പററി പാവം
കണ്ണു കൊണ്ടോ രാവിറമ്പിൽ
കാളമേഘം കൊണ്ടു പോയോ
കണ്ടവന്റെ ആട്ടുകൊള്ളാൻ
എന്തിനായി പോയി നീയും
പെണ്ണു കണ്ട കണ്ണു കൊണ്ട്
കണ്ട ലോകം എന്തു ചന്തം
പെണ്ണു ചൊന്ന വാക്കിനുള്ളിൽ
കൊണ്ട സ്നേഹം എന്തനന്തം
എങ്കിലും നീ കൊണ്ടു പോയി
കൊന്നു തിന്നോ പെൺകൊടിയെ
തെണ്ടി നിന്നെ തൊണ്ടു തല്ലി
തന്നെയിന്നീ കാറു നീക്കും
പെണ്ണിരിക്കും നാട്ടിലല്ലോ
വാക്കു പൂക്കും തേനരിക്കും
പെണ്ണൊരുക്കും വീട്ടിലല്ലോ
കൊണ്ട ദൈവം വന്നിരിക്കും.

Wednesday, June 2, 2021

വെള്ള

വെള്ളയാവുക എന്നതൊരു
ആശയാണ്
ആശ്രയവുമാണ്, 
ശൂന്യതയിലെ വിശുദ്ധി!

പ്രപഞ്ചത്തിന്റെ നിറം
വെള്ളയാണെന്നറിഞ്ഞപ്പോൾ
ചോദ്യങ്ങളെ ചുമരിലേററാൻ
കണ്ട സ്വപ്നങ്ങളും
പറഞ്ഞ കഥകളും
വരച്ച ചിത്രങ്ങളും
നടന്ന വഴികളും
ഞാനും നീയും.... 
വരി നിന്നു. 
ഞാനും നീയും പരസ്പരം മായ്ക്കാതെ
കിനാവുകള്‍ കണ്ടു,
എനിക്കൊരു കാർമേഘവും
നിനക്കൊരു തടാകവും
എങ്ങനെ വരക്കും
സ്വപ്നത്തിലെ ആന്തൂറിയം 
എവിടെ പൂക്കും! 

എങ്കിലും 
നീ എവിടെയോ ഉണ്ട്, ഞാനും! 
വെള്ളയുടെ വിശുദ്ധിയില്‍ 
അടയാളപ്പെടുത്താൻ
മറന്നു പോയി, 
സത്യം.