'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Tuesday, February 6, 2024

മഴക്കുട്ടി


വേഷം: കറുത്ത കരയുള്ള താറുടുത്ത് കഴുത്തിലും കൈത്തണ്ടിലും കറുത്ത ചരടു ചുറ്റി പാളത്തൊപ്പി വെച്ച്..... 

മഴക്കുട്ടി


ഇടവത്തിൽ ഇടി വെട്ടി 

പടവാളിൻ ഒളി വെട്ടി

കരി മേഘത്തിടമ്പേറ്റി

വരുന്നുണ്ടേ മഴക്കുട്ടി. 


കുംഭത്തിൽ കുടം പൊട്ടി 

കുളിരിന്റെ നുകം കെട്ടി 

പുഴ നിറഞ്ഞണ നിറ

ഞ്ഞതി ഹർഷം മഴക്കുട്ടി. 


ആകാശ കർക്കിടക

ക്കരിഞ്ചേല അഴിഞ്ഞെത്തി

ഇരുട്ടിന്റെ അകം പൊട്ടി 

മുളപ്പിക്കും മഴക്കുട്ടി. 


പറ നിറഞ്ഞറനിറ

ഞ്ഞടവിതൻ തടം നിറ

ഞ്ഞൊടുവിലീ കടവിന്റെ

പടവിങ്കൽ മഴക്കുട്ടി


തവളകള്‍ കഥ ചൊല്ലി 

തുലാവര്‍ഷം തകധിമി

പിടഞ്ഞോടും കുളക്കോഴി

പ്പിടയെന്തോ പറഞ്ഞോടീ. 


സമസ്ത ജീവിതങ്ങൾക്കും

മിടിപ്പായും തുടിപ്പായും

നമുക്കു പ്രകൃതി നൽകും

ഉയിർപ്പാണീ മഴക്കുട്ടി.

Thursday, November 24, 2022

ഗോൾ

 ഞങ്ങടെ കളിയിൽ സ്റ്റാര്‍ സ്റ്റ്രൈക്കർ അമ്മയായിരുന്നു. ഞങ്ങൾ തോൽക്കുന്നോടൊത്തൊക്കെ അമ്മ കേറിക്കളിച്ചു. എതിരാളികളുടെ ഫൗളുകളെ അതിജീവിക്കാൻ അമ്മ പാടു പെട്ടു. ഞങ്ങടെ പാസുകളുടെ കുഴപ്പമോ എന്തോ, ഒരു പന്തും അമ്മക്കങ്ങനെ ഗോളാക്കാൻ കഴിഞ്ഞില്ല. എങ്കിലും ജീവിതത്തോട് അമ്മ ഡ്രോ പിടിച്ചു. ഓരോ കളി കഴിയുമ്പോഴും അടുത്തത് ജയിക്കും എന്ന് ഞങ്ങളെ  പ്രതീക്ഷകളോടെ ജീവിക്കാൻ പഠിപ്പിച്ചു. ഇന്ന് ഞങ്ങൾ പിടിച്ചു നിൽക്കുന്നത് ആ ഒരു പവറിലാണ്. അമ്മ ക്യാപ്റ്റനായ ഒരു ടീമിൽ കളിക്കാൻ സാധിച്ചു എന്നതാണ് ഞങ്ങളുടെ ഭാഗ്യം. ഞങ്ങളുടെ ടീമിനൊപ്പം നിന്നു എന്നതാണ് നിങ്ങൾ കാണികളിൽ ഞങ്ങളറിഞ്ഞ സ്നേഹോദാരത. അത് അമ്മയോടുള്ള സ്നേഹമായി ഇന്നും അറിയുന്നു. ആരെയും തോല്പിക്കാതെയും ജയിക്കാനാകുമെന്ന് അമ്മ ഞങ്ങൾക്ക് കാണിച്ചു തന്നു. അതു തന്നെയാണ്  അറിഞ്ഞിരിക്കേണ്ട പാഠവും.

Wednesday, October 26, 2022

ഇരുട്ട്

ഇരുട്ടുകാണുവാൻ
ഒരിക്കൽ ഞാനുമെൻ
മരിച്ചൊരച്ഛനും
തിരക്കി യാത്രയായ്. 
കറുത്ത കമ്പളം
പുതച്ചു വന്നൊരാൾ
അവന്നു പേരുമായ്
ഇരുട്ടിതെന്നു ഞാന്‍.
കരഞ്ഞു കണ്ണുകൾ
കലങ്ങി നിന്നവൾ
ഒരുവൾ നെഞ്ചിലെ
ചിത എരിഞ്ഞവൾ.
പതിയെ ഞങ്ങളാ
അരികു പറ്റി കാർ
മുകിലുകൾ മൂടും
മുഖമുയർത്തിയാൾ 
വിശപ്പിതെന്നവൾ
കിതച്ചു, കീറിയോ
രുടുപ്പിൽ തൊങ്ങലായ് 
മുറിഞ്ഞ പാടുകൾ. 
ഇവൾക്കു പോകുവാ
നിടമിതേതു ഞാന്‍ 
അടച്ചു കണ്ണുകൾ 
നിമിഷമച്ഛനും.
ഇരുട്ടു കണ്ടുവോ
തൊടുത്തു ചോദ്യമായ്
എനിക്കൊരത്ഭുതം
ഇരുട്ടു കണ്ടതായ്. 
നടന്നു ഞങ്ങളാ 
പെരുവഴിയതിൽ
ഇരുട്ടിലന്യോന്യം
തിരക്കി ആരൊരാൾ
ഇവൾക്കു താങ്ങുമായ്
ഇരുട്ടുമാത്രമെ
ന്നുറക്കെയച്ഛനും
തരിച്ചു നിന്നു ഞാന്‍.

Tuesday, October 25, 2022

10

 സുപ്രഭാതം കാക്കപ്പെണ്ണേ..

നിന്റെ ചെക്കൻ എങ്ങടു പോയി.

അതാ ഇപ്പൊ കത. നിങ്ങളീ ലോകത്തൊന്നും അല്ലേ. ഇന്നു കറുത്ത വാവല്ലേ, ബലി ഇട്ക്കാൻ ഞങ്ങളല്ലാണ്ട് ആരാ. അവൻ അങ്ങടു പോയിരിക്യാ. 

അപ്പൊ നിന്ക്കും പോവായിരുന്നില്ലേ.

ഞാൻ പോവില്ല.

എന്തേ?

പോവില്ല, അത്രേന്നെ. പൊണ്ണുങ്ങളു ബലി ഇടുക്കണ്ടാത്രെ. കണ്ട കണ്ടീതും കുണ്ടീതും ഒക്കെ ഇടുക്കാൻ പെണ്ണുങ്ങളു വേണം. നാണല്ലാണ്ട് കൊറേറ്റെണ്ണം പോയിട്ട്ണ്ട്. 

ഇയ്ക്കതിന് നേരല്ല്യ. 

അതും ശരിന്നെ. നീ ആ വീടിന്റെ നടക്കല് വന്നിങ്ങനെ ഇര്ന്ന് കരേല്ലെ. എവടെക്കേങ്കെലും ഒന്നു പോവാനെറങ്ങ്യാ

നേരെ മുന്നീ വന്നു നിക്കും പെണ്ണുങ്ങള്. 

അതെന്ന്യാ പറഞ്ഞേ, നിങ്ങളാണുങ്ങള് ഈ ജമ്മത്ത് നന്നാവില്ല. 


Tuesday, October 18, 2022

09

 ഞങ്ങള് കാട് കണ്ടൂ ട്ടാ...

കാട് മാത്രല്ല, ഡാമും മയിലും കുരങ്ങും വരയാടും ആനേം ആനക്കുട്ട്യേളേം ഒക്കെ കണ്ടു.

കണ്ടതൊക്കെ സത്യാണ്, കാണാത്തതാ അതിലേറെ സത്യം.

അതെന്താപ്പാ കാണാത്തത്.

എന്റെ ഹൃദയം. അത് നെറച്ച് സ്നേഹാ, സന്തോഷോം. ടൂറ്ന്ന് പറഞ്ഞാ അതൊക്കെ തന്ന്യാണ്. സന്തുച്ചേച്ചി കൊണ്ടന്ന പരിപ്പുവട, വെളിച്ചെണ്ണപ്പം, ലതച്ചേച്ചിടെ കപ്പലണ്ടി, സുഷമച്ചേച്ചീടെ അരിയുണ്ട, പ്രതിഭച്ചേച്ചീടെ പഴം പുഴുങ്ങീത്, പിന്നെ അലുവേം ചിപ്സും ഒക്കെ ആയി ജഗപൊഗായിരുന്നൂ ട്ടാ.

ഇങ്ങള് കാഴ്ച കാണാനാ അല്ലെങ്കി തിന്നാനാ പോയേ.

ഞങ്ങള് പാട്ടു പാടാനും തിന്നാനും കുടിക്കാനും ഒക്കെക്കൂട്യാ പോയെ.

അതാ ഇപ്പൊ കത. ഇതിനൊക്ക്യാണെങ്കി ഇന്നോട് പറഞ്ഞാ മത്യായിരുന്നില്ലെ.

നിന്നോട് പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല. ജീവിതം സ്നേഹിക്കാനുള്ളതാ. ഈ സ്നേഹോം തീറ്റീം കഴിച്ചാ പിന്നുന്തൂട്ടാ ബാക്കി!

ആകയാൽ ഞങ്ങളിനീം യാത്ര പോവും.