'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Wednesday, October 26, 2022

ഇരുട്ട്

ഇരുട്ടുകാണുവാൻ
ഒരിക്കൽ ഞാനുമെൻ
മരിച്ചൊരച്ഛനും
തിരക്കി യാത്രയായ്. 
കറുത്ത കമ്പളം
പുതച്ചു വന്നൊരാൾ
അവന്നു പേരുമായ്
ഇരുട്ടിതെന്നു ഞാന്‍.
കരഞ്ഞു കണ്ണുകൾ
കലങ്ങി നിന്നവൾ
ഒരുവൾ നെഞ്ചിലെ
ചിത എരിഞ്ഞവൾ.
പതിയെ ഞങ്ങളാ
അരികു പറ്റി കാർ
മുകിലുകൾ മൂടും
മുഖമുയർത്തിയാൾ 
വിശപ്പിതെന്നവൾ
കിതച്ചു, കീറിയോ
രുടുപ്പിൽ തൊങ്ങലായ് 
മുറിഞ്ഞ പാടുകൾ. 
ഇവൾക്കു പോകുവാ
നിടമിതേതു ഞാന്‍ 
അടച്ചു കണ്ണുകൾ 
നിമിഷമച്ഛനും.
ഇരുട്ടു കണ്ടുവോ
തൊടുത്തു ചോദ്യമായ്
എനിക്കൊരത്ഭുതം
ഇരുട്ടു കണ്ടതായ്. 
നടന്നു ഞങ്ങളാ 
പെരുവഴിയതിൽ
ഇരുട്ടിലന്യോന്യം
തിരക്കി ആരൊരാൾ
ഇവൾക്കു താങ്ങുമായ്
ഇരുട്ടുമാത്രമെ
ന്നുറക്കെയച്ഛനും
തരിച്ചു നിന്നു ഞാന്‍.

No comments:

Post a Comment