'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Sunday, February 14, 2021

അടുക്കം

ഇത്തിരി നടക്കണം

നമ്മളിന്നൊരുമിച്ചാ

തിണ്ണയില്‍

മടിത്തട്ടില്‍

മൗനത്തില്‍ 

ഓളങ്ങളില്‍. 

ഇന്നലെ പൂത്ത 

നിന്റെ ചെമ്പകം 

ഇലക്കിടെ 

നെഞ്ചിലെ കൂടൊന്നില്‍ നീ 

വിരിച്ച പകല്‍ത്തുടം. 

തന്നു പോയ് 

സന്ധ്യാമൂകമാരുതന്‍ 

കവര്‍ന്ന നിന്‍ 

കണ്ണിലെ ചെടിപ്പുകള്‍,

പൂവിലെ തേൻതുള്ളികള്‍. 

കളിയായ് അടക്കുന്നേന്‍

കണ്ണുകള്‍ 

എനിക്കല്പം മയക്കം, 

നിന്നോടൊപ്പമെന്റെയീ 

നിഴല്‍ തേറ്റം. 

എനിക്കും നിനക്കുമായ് 

പകുക്കാനില്ലാ 

നമ്മളൊരുക്കും മഹാകാവ്യ 

മുള്ളിലെ പുകില്‍ മണം

Monday, February 8, 2021

 

ഏറ്റവും ദുഃഖം

ഏറ്റവും ദുഃഖമെന്തായിരുന്നു!

ജീവിതം
തോറ്റിടുന്നതാണേറ്റവും ദുഃഖം,
തോറ്റു നിന്നിലേക്കെത്തിനോക്കുമ്പോൾ 
ചാറ്റലുള്ളിൽ,
മഴയായി ദുഃഖം.

ആരടച്ചു പടിവാതിലുള്ളിൽ
ആരിരുട്ടിൻ ഇടപൂണ്ടൊളിച്ചു
ആർത്തിരമ്പും കടലായി ദുഃഖം
ആർപ്പിടുന്നു നിലവിളിയുച്ചം .

തീ പിടിക്കും
തലയോട്ടിനുള്ളിൽ
നീ തുരക്കും
ഇരുട്ടായിരുന്നും
പേപിടിക്കാനുറക്കെച്ചിരിക്കാൻ
ഈയിറക്കം
കൊടും കുത്തിറക്കം.

ആരുറങ്ങാതിരിക്കുന്നിതുള്ളിൽ
ആരൊളിച്ചു  കളിക്കുന്നിതുള്ളിൽ
ആതുരമീ നിമിഷങ്ങളെപ്പോൽ
ഭീതുരം നീയൊളിക്കുന്നു നിന്നിൽ.

ഏറ്റവും ദുഃഖമെന്തായിരുന്നു!

കൂർത്ത മുള്ളാൽ
കടന്നലിൻ കൂട്ടം ....
(ഓർക്ക വയ്യ )
മടുപ്പാണു സത്യം
ചേർത്തു വെച്ച
കറുപ്പാണു ചിത്രം!