'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Thursday, October 3, 2024

കൊതുകുകൾ


കൊതുകിനെ കൊല്ലുക
രസമാണ്.
ആദ്യം, ഹെലികോപ്റ്ററിനു
ഇറങ്ങാൻ സ്ഥലം ഒരുക്കിയതുപോലെ
ഇരുന്നു കൊടുക്കുക,
ശരീരം വല്ലാതെ അയഞ്ഞു കൊടുക്കുക
അവൻ ആടിയുലഞ്ഞു
ഒന്ന് താണു, ഒന്നു പൊങ്ങി
പിന്നെയും താണു
നിലം തൊടും,
മുൾമുനകൾ
പതുക്കെ ഉള്ളിലേക്കാഴ്ത്തും,
ചിറകുകൾ കുടഞ്ഞുടുക്കും.
നിങ്ങളുടെ മനസ്സ് അറിയുന്ന
സിദ്ധനാണവൻ,
നിർമ്മമനായി നിർവ്വികാരനായി
ഇരുന്നുകൊടുക്കുക,
നിങ്ങളുടെ ചോര അവന്റെ
ഉള്ളിലേക്ക്
പോകുന്നതറിയണം,
ഹൊ! ചോരയുടെ ഭ്രാന്തമായ രുചി,
പാട്ടുകളുമായി
അവൻ വീണ്ടും മൂളിപ്പറക്കും.
മരണം ആഹ്ലാദമാകുന്ന സമയം,
എന്നു സ്വപ്നം കാണാൻ വരട്ടെ.
നിങ്ങളുടെ കണക്കുകൂട്ടലുകളിലാണ്
പ്രശ്നം,
കണക്കില്ലാതൊരു വിജയം ഇല്ല.
എല്ലാ കണക്കുകൂട്ടലുകളും
ശരിയാകുമ്പോൾ
നിങ്ങളുടെ ചോരയിൽ
അവന്റെ ശരീരം
അരഞ്ഞു കിടക്കും.
എങ്കിലും, പിന്നെയും
തലയ്ക്കു മുകളിൽ
ഹെലികോപ്റ്ററുകൾ
പറന്നുകൊണ്ടേയിരിക്കും.

 

Tuesday, October 1, 2024

രണ്ടുപേർ



പകൽ ചെന്തീയണച്ച സന്ധ്യ തൻ
കരയിൽ ഞങ്ങളിരുന്നു
രണ്ടുപേർ
ഇരുളിന്റെ കലക്ക വെള്ളവും
കാൽ വിരലിൽ തൊട്ടു നനഞ്ഞു
രണ്ടുപേർ.
മിഴി തന്റെ വെളിച്ച മാത്രയിൽ
കഥ വായിച്ചു രസിച്ചു
രണ്ടുപേർ
മൊഴി ചുണ്ടിലുറഞ്ഞു, ചുംബന
ച്ചുടുനീരാലലിയുന്നു
രണ്ടുപേർ
തുഴ പോയൊരു വഞ്ചി, നെഞ്ചിലെ
ചുഴിയിൽ പെട്ടു വലഞ്ഞ
രണ്ടുപേർ
ഇഴകീറിയ മട്ടിൽ പാവുകൾ
ക്കിടയിൽ തൊട്ടു പടർന്നു
രണ്ടുപേർ
അഴലിന്റെ മനസ്സു കണ്ടവർ
ഇടയിൽ ഞങ്ങളിരുന്നു
രണ്ടുപേർ
അറിയുന്നു പരസ്പരം കഥാ
ഗതിതന്നിലനാഥ ജാതികൾ.