'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Saturday, August 2, 2025

വനവാസം




പുറകെ വേഗം
കടന്നു വേണം പുഴ
കരുതി വച്ചിരിക്കുന്നു
സുസ്വാഗതം
അതിഥി ദേവോ ഭവ
എത്ര ശാന്തമീ
നികടമാർക്കായ് 
തുറന്നു വച്ചീടുന്നു

കരളു വെട്ടിപ്പിളർന്ന
വാക്കിൽ തുടം
നനവു തേടിത്തളർന്ന
ദൈന്യങ്ങളിൽ
വരികയിന്നീ വിശാലമാം
കാടുകൾ, കനികൾ,
കാട്ടു ചോലക്കൊക്കുമുണ്മകൾ
കുതികുതിച്ചു പായുന്നു
മേന്മേലെന്റെ യൗവ്നം
വറുതി കൊണ്ടു
നിണം വാർന്നു പോകിലും.
കരുതി വക്കുന്നു
നീരുറ്റ ചോലകൾ
മലകൾ
മാടിപ്പുണർന്നു
പൂമേടുകൾ
പുടവ തന്നോ!
നിനക്കാരു ഭൂമിതൻ
കനിവു കാട്ടിത്തരുന്നു
ഹാ.. ജീവിതം
വകയിരുത്താമൊരൊറ്റ
യാത്രയ്ക്കു നാം മാത്രമായ്
മലകയറ്റം,
മടുത്തു കാലം സഖീ.

ഒരു മുകിൽപ്പക്ഷി പായുന്നു,
കാറ്റു വേഴാമ്പലിൻ
നീർപ്പാട്ടു മൂളുന്നു
ശലഭഭൂമിക്കു പേരെന്തു
നിന്റെ പേർ,
ഒരു വിളിപ്പാടു ദൂരെ
നിൽപ്പുണ്ടു ഞാൻ.

അഴകു വറ്റാത്തൊരാരണ്യ
കാണ്ഡമേ
ചെറിയൊരീ വനവാസത്തെ മാത്രമായ് 
തരിക,
വേണം നമ്മൾ മാത്രമായ്
കരുണ വറ്റാത്ത
കാടല്ലോ യൗവ്നം.

ഇരപിടിച്ചും
അലഞ്ഞു ജീവിച്ചുമീ
പ്രണയകാണ്ഡം
കടന്നു പോകുന്നു നാം
ഇവിടെ ഉണ്ടായിരുന്നു
നാം എങ്കിലും
ഇവിടെ ഇല്ലായിരുന്നു
ഒന്നോർക്കുകിൽ!