'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Saturday, July 25, 2026

പ്രക്ഷോഭകാരികൾ


 









കവിതയിതാ വന്നു നിൽക്കുന്നു,

യുവതയുടെ ശബ്ദമായ്
ഭയരഹിത ബോധമായ്
കവലയുടെ നടുവിൽ
കൂട്ടമായെത്തുന്ന
അവരിലൊരുവന്റെ കൈ
പൊങ്ങുന്നു, ചൂണ്ടുന്നു
കവിതയൊരൊറ്റ വാക്കായി
നിന്നലറുന്നു.

കവിതയിന്നൊരു കുഞ്ഞു പൂവല്ല
കവിതയിന്നൊരു കാറ്റിനലയല്ല
കവിതയൊരു കിനാവിലെ
താരാട്ടു പാട്ടല്ല
കവിതയിലെ ഉപ്പു
കുറുക്കുവാനല്ലിവർ
കവലയിൽ ഒരൊറ്റ
മുനമ്പിലേക്കെത്തിയോർ 
കൈവിരലുകൾ തമ്മിലായ് 
കോർത്തവർ, 
ഉള്ളിലെ കനലു പുകഞ്ഞു എരിഞ്ഞു വളർന്നവർ
കവിതയിതാ ചുണ്ടിലൂറുന്നു
മുന്നിലെ
കഠിനതയിൽ കൈകോർത്തു
കവിത ചൊല്ലീടുന്നു
കവിതയിതാ വന്നു നിൽക്കുന്നു
കൂട്ടരായ്
കടലുപോലെത്തിയോർ
പാട്ടേറ്റു പാടുന്നു
കവിതയിലൊരാൾ
ശരമാരിയായ് പെയ്യുന്നു
കവിത വിശപ്പിൽ
പൊതിച്ചോറു നീട്ടുന്നു
കവിതയുടെ തലയോടു പൊട്ടുന്നു
ചോരയിൽ 
കവിതകളൊരായിരം വിരിയുന്നു
നാളെയുടെ വരികളെഴുതുന്നവർ
പ്രക്ഷോഭകാരികൾ.