'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Wednesday, January 19, 2022

6. മീനിന്റെ കഥ, കൊറ്റിയുടേയും

ഗന്ധങ്ങളുടെ ഗ്രാമാന്തരീക്ഷം. തഴുകിപ്പോയ ഓരോ കാറ്റും ഓരോ ഗന്ധങ്ങളുടെ കഥ പറഞ്ഞു. എന്തൊക്കെ ഗന്ധങ്ങളായിരുന്നു. നല്ലതെന്നോ ചീത്തയെന്നോ വേർതിരിക്കാതെ അതെല്ലാം ഒന്നുപോലെ നമ്മൾ സ്വീകരിച്ചു. വേനലിന്റെ പൊലിയുടക്കുമ്പോൾ കിട്ടുന്ന ഇരകളെ തിന്നാന്‍ കോഴികളും കിളികളും മത്സരിച്ചു. മണ്ണിന്റെ മണം, പാട്ടേങ്കാവിലെ വെള്ളം ഉച്ചത്തില്‍ തല്ലിയൊഴിക്കുന്ന ശബ്ദം ഇങ്ങ് ഈ മരുഭൂയിൽ ഇരുന്നാലും കേൾക്കാം. ഓരോ അടിക്കും ഓല മടക്കി കണക്കു വെച്ച കാരണവന്മാർ. ലാഭക്കണക്കല്ലാതെ സംതൃപ്തിയുടെ മനക്കണക്കെഴുതി മൺ മറഞ്ഞു പോയവർ. 

ഓർമ്മകളുടെ വഴിയോരങ്ങളിൽ അമ്മാൻ മാരുടെ നീണ്ടനിര. കുഞ്ഞമ്മാൻ, ഉണ്യമ്മാൻ, വേലായമ്മാൻ, ഗോവിന്ദമ്മാൻ, കുമാരമ്മാൻ,... എത്രയെത്ര അമ്മാൻമാർ. കല്ലുരയുന്ന ശബ്ദമുള്ള ഒരമ്മാനെ പുലിയമ്മാനെന്നും വിളിച്ചിരുന്നു. 

അവരിലൊരു രസികൻ അമ്മാൻ ഉണ്ടായിരുന്നു. പാടത്ത് പണിക്ക് വരുന്ന പെണ്ണുങ്ങളുടെ തോളിൽ കയ്യിടും, കൈ പിടിച്ച് കക്ഷത്ത് വെച്ച് നടക്കും. മൂപ്പര് അടുത്തു വരുമ്പോൾ പണിക്കാരികൾ ഓടി മാറുമായിരുന്നു 😊. ഓട്ടം അതിലേറെ രസകരമായിരുന്നു. 

പാടവക്കിലെ കൈതക്കാട്ടിൽനിന്നും കൈതപ്പൂവിന്റെ മണം. പായ നെയ്യാൻ മൂർച്ച ഉള്ള അരിവാൾ തോട്ടി കൊണ്ട് കൈതോല അരിഞ്ഞിട്ട് അടുക്കുന്ന സ്ത്രീകള്‍. ഓലയും ചകിരിയും കുതിർത്ത പൊട്ടക്കുളങ്ങൾ. വൈകുന്നേരങ്ങളിൽ ആയിരുന്നു ഓലമെടയലൊക്കെ. പുത്തനും ചെതുക്കുമായി അകാശത്തേക്ക് പായുന്ന ഓലകൾ. ഓലമേയൽ ഒരുത്സവമായിരുന്നു. 

പേർഷ്യ ഒരു സ്വപ്നമായി ഉണർന്നു വരുന്നേ ഉണ്ടായിരുന്നുള്ളു. കാച്ചിയുടുത്ത് തട്ടമിട്ട് കാതിൽ നിറയെ തോടയും ചുറ്റും അണിഞ്ഞ് കയ്യുമ്മ അയലോക്കങ്ങളിൽ വരും. നീലക്കരവെച്ച് തുന്നിയ നീണ്ട കയ്യുള്ള റൗക്ക അണിഞ്ഞാൽ ഏതു പെണ്ണും സുന്ദരിയാവും. കയ്യിലെ സ്വർണ്ണവാച്ച് പത്രാസിലങ്ങനെ കാണിക്കും. സമയെത്രായി കയ്യുണ്ണിത്ത, പാടത്ത് കളിക്കുന്ന ആരെങ്കിലും ചോദിക്കും. ഓ.., സമയം നോക്കാനറിയാത്ത കയ്യുമ്മ പാടവരമ്പിലൂടെ ഗമയിലങ്ങനെ പോവും. ഞായറാഴ്ച രാവിലെ ഓത്തുപള്ളിയിൽ പോകുന്ന മാപ്പിളക്കുട്ടികൾ. കുഞ്ഞുമുണ്ട്, ഫുൾക്കൈ ഷർട്ട്, നിസ്കാരത്തൊപ്പി,എന്ത് രസമാണു കാണാൻ. കാറ്റിനോട് കഥ പറഞ്ഞ് അവർ പോകുന്ന വഴിയിലൊക്കെ മാവിലെറിഞ്ഞ വടിപോലെ തങ്ങിനിൽക്കും. അണും പെണ്ണും ഭേദങ്ങളില്ലാതെ നാട്ടുവഴികളുടെ ചെത്തവും ചൂരും ആസ്വദിച്ച് അവരിങ്ങനെ പോവുന്നതു കാണുമ്പോൾ അവരാവാൻ കൊതി. കുഞ്ഞുമുണ്ടുടുത്താലും അവരാവില്ല. നമുക്കു നാമാവാനേ തരമുള്ളു എന്നതാണ് പാഠം. 

പാടത്ത് വെള്ളം നിറയുമ്പോൾ നിറയെ കൊറ്റികൾ സ്ഥാനം പിടിക്കും. പാടം നിറയെ ചെറുമീനാണ്. കണ്ടത്തിന്റ വരമ്പിലിരുന്ന് കൊറ്റി മീനുകളോട് നാട്ടുവർത്തമാനം പറയും. അപ്പുറത്തെ കണ്ടത്തില്‍ വെള്ളം നല്ല മധുരമാണ്, അവിടെ പോയാല്‍ സ്വർഗ്ഗാണെന്നൊക്കെ. വേണേൽ ഞാന്‍ കൊണ്ടാക്കാം, കൊക്കു പറയും. പാവം മീനറിയുന്നുണ്ടോ സ്വർഗ്ഗം തേടിപ്പോയവർ എത്തിയതെവിടെയാണെന്ന്! 

ജീവിതത്തിലെ സ്വർഗ്ഗം തേടി ഞങ്ങളെല്ലാം പറിച്ചു നടപ്പെട്ടു. നഷ്ടങ്ങളുടെ കണക്കെടുപ്പ് ബുദ്ധിയല്ല. എങ്കിലും ചിലപ്പോഴെല്ലാം മനക്കണക്ക് കൂട്ടി ഓർമ്മകളിൽ മുങ്ങിത്താഴും.

ശങ്കരന്റെ മോൻ ബാലന് ബാലവാടിയിലെ സെക്രട്ടറി ചേച്ചിയോട് പ്രണയം. ബാലൻ പാടവരമ്പിൽ വെച്ചത് പറഞ്ഞു. പാവം ചേച്ചി കരഞ്ഞ് പിടിച്ച് അമ്മയോട് പറഞ്ഞു. സങ്കടം സഹിക്ക വയ്യ. അമ്മയാണ് പ്രസിഡന്റ്. അമ്മ ബാലനെ വിളിച്ചു പറഞ്ഞു, ബാലാ അതു വേണ്ട. അവള് ജീവിക്കാനുള്ള ഓട്ടത്തിലാണ്. ബാലന് സമ്മതം. അവള് സന്തോഷമായി ജീവിച്ചോട്ടെ. അത്രയേ ഉള്ളു കാര്യം. പ്രണയം ഒരു സാർവ്വലൗകീക വികാരമാണ്, അതിനന്നും ഇന്നും മാറ്റമില്ല. പക്ഷേ അന്ന് ഒരു ജീവിക്ക് മറ്റേ ജീവിയുടെ സന്തോഷമായിരുന്നു പ്രാധാനം. അതിനു തന്നെയായിരിക്കണം പ്രാധാന്യം.

No comments:

Post a Comment