'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Saturday, June 6, 2026

ബഷീർ പി എ യുടെ ആശംസ

 ശ്രീ ഉല്ലാസ് കെ ഡി യുടെ രണ്ടാമത് കവിതാ സമാഹാരം 'വാട്ടർ കളർ' പ്രകാശനം ചെയ്യപ്പെട്ടു. എല്ലാവരും കവിതയിൽ നിന്നായിരിക്കും കവിയിലേക്കെത്തുക.എന്നാൽ കവിതക്കു മുൻപോ ശേഷമോ  അതിന്റെ ഇടവേളകളിലോ ഉള്ള  വ്യക്തിയെ / മനുഷ്യനെ അറിയാൻ കഴിഞ്ഞ ഒരാളാണ് ഞാൻ . എഴുത്തൊരു വഴിക്കും ജീവിതം മറ്റൊരു വഴിക്കും എന്ന നമ്മുടെ പരിചിത പരിസരമല്ല ഈ കവിയുടേത്.

'റിമോട്ട് പേരെന്റ്റിംഗ്' എന്ന വിഷയം  അധികമാളുകൾക്കും അറിയാം. ഞാൻ അത് എന്റെ ക്‌ളാസ്സുകളിൽ പറയുന്നതാണ് .എന്നാൽ 'റിമോട്ട് പേരെന്റൽ കെയർ' അഥവാ വിദൂരത്തു നിന്നും രക്ഷിതാക്കളെ കൂട്ടിപിടിക്കുന്ന ഒരു രക്ഷകർത്തൃ രീതി ഞാൻ  സീരിയസ് ആയി പഠിച്ചത് ഈ വ്യക്തിയിൽ  നിന്നാണ്  .അതി രാവിലെഎഴുന്നേറ്റ് എല്ലാവരും  ജോലിക്ക് പോകാനുള്ള  തയ്യാറെപ്പടുപ്പ് നടത്തുമ്പോൾ ആർക്കും മറ്റൊന്നും ശ്രദ്ധിക്കാൻ സമയമുണ്ടാകില്ല. എന്നാൽ ഈ മനുഷ്യന്റെ ദിന ചര്യയിൽ പ്രഥമ സ്ഥാനം അമ്മയുമായുള്ള വീഡിയോ കാൾ ആണ് . ഗോതമ്പിന്റെ പുട്ടും , ഒരു റോബസ്റ്റ് പഴവും ഏതെങ്കിലുമൊരു അവിയലോ  തോരനും പിന്നെ   അമ്മയുമായുള്ള വർത്തമാനങ്ങളും  ഇതാണ്  പ്രാതലിന്റെ അവിഭാജ്യ ഘടകങ്ങൾ . ഗോതമ്പിന്റെ ചിരട്ട പുട്ടിനു ഇത്ര ടേസ്റ്റ് ഉണ്ടായിരുന്നു എന്ന് അന്ന് വരെ ഞാൻ അറിഞ്ഞിരുന്നില്ല  അമ്മയുമായുള്ള ചർച്ചക്കൊടുവിൽ ഭാര്യ പ്രീനയുമായി  ഒരു കുശലം പറച്ചിൽ.  അങ്ങനെയാണ് എല്ലാ ദിവസങ്ങളുടെയും തുടക്കം . വെള്ളിയാഴ്ചകളിൽ  ആ സംഭാഷണം ഏറെ നേരം നീണ്ടു നിൽക്കും .

അകാലത്തിൽ  അച്ഛൻ  മരിക്കുമ്പോൾ അമ്മയെ എന്നെ ഏല്പിച്ചു പോയതാണ്  എന്നാണ് അദ്ദേഹം പറയുക ഞാൻ മാത്രമല്ലല്ലോ അമ്മയുടെ മകൻ, അവരും നോക്കിക്കോളും എന്ന പൊതു ബോധ നിർമിതിയിൽ അഭിരമിക്കാത്ത  ഒരിക്കൽ പോലും ചിന്തിക്കാത്ത ഒരു മകൻ. ഞാൻ ഒരു അമ്മക്കുട്ടി ആണെടോ എന്നെപ്പോഴും പറയുന്ന ഒരാൾ . അദ്ദേഹവുമായി ഒരുമിച്ച് ജീവിക്കാൻ കഴിഞ്ഞതിനു ശേഷമാണ് ഞാൻ ഇത്തരം ചില നല്ല നടപ്പുകൾ  കാര്യമായി തന്നെ എന്റെ ജീവിതത്തിലേക്ക്  കൂട്ട് പിടിക്കാൻ  ശീലിച്ചത്.  ദശ ലക്ഷക്കണക്കിന് ആളുകൾ വിദേശത്തുള്ള നമ്മുടെ നാട്ടിൽ  വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ് തുടങ്ങുമ്പോൾ ഇത്തരം മാതൃകകൾ കൂടി ഉൾപ്പെടുത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

ഗൾഫിൽ ജീവിക്കുന്നവർ സാമാന്യം നല്ല വരുമാനമുണ്ടായിട്ടും തങ്ങളുടെ ഇഷ്ടങ്ങൾ മാറ്റിവെച്ചു അതിദരിദ്ര രായി ജീവിക്കുന്ന കാഴ്ചയാണ് നാം എപ്പോഴും കാണുക. മുന്നിലുള്ള പ്രശ്നങ്ങളുടെ സങ്കീർണതകളിൽ സ്വന്തം താല്പര്യങ്ങളെ മറന്നു പോകുകയോ , മാറ്റി വെക്കുകയോ ചെയ്യും . പ്രവാസികൾ നാട്ടിൽ വന്നു മാത്രം രുചിക്കുന്ന വിഭവങ്ങൾ നിരന്തരമായി തന്റെ അടുക്കളയിൽ സ്വന്തമായി  പാകം ചെയ്ത് വിളമ്പിയത് രുചിക്കാൻ അവസരം എനിക്കുണ്ടായി. നല്ല ഭക്ഷണം കഴിക്കാൻ നാളേക്ക് മാറ്റി വെച്ചാൽ ഒരു പക്ഷെ കഴിഞ്ഞെന്നു വരില്ല എന്നദ്ധേഹം പറയും. 

കുക്കിംഗ് എന്നത് ഒരു കലയാണെന്നും , നിങ്ങൾ കട്ട് ചെയ്യുന്ന വെജിറ്റബിൾ  കഷ്ണത്തിന്റെ യൂണിഫോമിറ്റി ഭക്ഷണത്തിന്റെ ടേസ്റ്റിനെ എങ്ങിനെ ബാധിക്കുമെന്ന് കാണിച്ചു തരികയും ചെയ്തിട്ടുണ്ട് . തികഞ്ഞ വെജിറ്റേറിയൻ രീതി പിന്തുടരുന്ന  ഒരാൾ  ഒരു നോൺ വെജിറ്റേറിയന്റെ താല്പര്യം  മനസിലാക്കി ചിക്കനും ഫിഷും കറി വെച്ച് കഴിപ്പിച്ചിരുന്ന സ്നേഹവായ്പ്പ് അനുഭവിച്ചറിയാൻ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട് 

സമ്പാദ്യത്തെക്കുറിച്ച് പറയുമ്പോൾ , സ്വന്തമായി എനിക്ക് പലതും വേണമെന്ന് കേട്ട് ശീലമുള്ള നമ്മൾ ഞങ്ങൾക്ക് മൂന്ന് പെൺകുട്ടികളാണ് അവരുടെ കാര്യങ്ങൾ ഭംഗിയായി ചെയ്യണ്ടേ എന്നാണ്  പറയുക , അതിൽ രണ്ടു കുട്ടികളിൽ   ഒന്ന് ഉമേഷിന്റെയും  മറ്റേത് സാനുവിന്റേതുമാണ്.

പല കാര്യങ്ങളും ചേട്ടനോട് നേരിട്ട് പറയാൻ പേടിക്കുന്ന അനുജന്മാരുള്ള  അത്രമാത്രം ബഹുമാനിക്കപ്പെടുന്ന ഒരു അച്ഛൻ സ്ഥാനക്കാരനായ ചേട്ടനെ ഈ കാലത്ത് വേറെ എവിടെ കാണാനാകും. 

ആത്മ ബന്ധങ്ങളെ കുറിച്ച് പറയുമ്പോൾ തന്റെ പെങ്ങന്മാരെക്കുറിച്ചു വാചാലനാകുന്ന ഒരു സഹോദരൻ അവരുടെ ഭാഗ്യമാണ്. 

വിശ്വാസത്തിന്റെ കാര്യത്തിൽ ഗുരുവായൂരപ്പനോടുള്ള ഭക്തി , രാമായണ മാസത്തിലെ ഇടതടവില്ലാത്ത പാരായണം - ആ കാര്യത്തിൽ എന്റെ മറ്റൊരു സുഹൃത് ജയപ്രകാശിനെ ( ജെപി ) മാത്രമേ ഞാൻ ഇങ്ങനെ കണ്ടിട്ടുള്ളൂ. എല്ലാ മാസവും ഒന്നാം തിയതി  പ്രാര്ഥനാമുറിയും പരിസരങ്ങളും അടിച്ചു തുടക്കുകയും  ദൈവങ്ങളെ തുടച്ചു വൃത്തിയാക്കി , ചക്കരച്ചോറുണ്ടാക്കി നിവേദിക്കുകയും ചെയ്തിരുന്ന ഉല്ലാസ് ചേട്ടൻ  പ്രാര്ഥനാമുറിക്കപ്പുറം ഒരു തികഞ്ഞ മതേതര വാദിയും കമ്മ്യൂണിസ്റ്റുമാണ് . 

ഒരു പക്ഷേ  രാഷ്ട്രീയം പറയുമ്പോൾ മാത്രമാണ് ഞങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസം ഉടലെടുക്കുക. 

പലരും ചോദിക്കും എങ്ങിനെയാണ് അയാളുടെ കൂടെ ഇത്ര സൗഹൃദത്തിൽ കഴിയുന്നത് ?   കുടുംബങ്ങളെ  അവരുടെ  അഭാവത്തിലും  ഹൃദയത്തിൽ  ചേർത്ത് നിറുത്തുന്ന   ആർദ്രമായ പ്രണയത്തിന്റെ വറ്റാത്ത ഉറവയുള്ള   ഒരു മനുഷ്യ സ്നേഹിയെ   എനിക്ക് കണ്ടെത്താൻ കഴിഞ്ഞു എന്നതാണ് അതിനു കാരണമെന്ന്  തല്പര കക്ഷികളോട് എല്ലാവരോടും  പറയാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു. 

കവിതാ പ്രകാശന വേളയിൽ  ശ്രീ ആലങ്കോട് ലീല കൃഷ്ണനും  , ശ്രീ ഗോപി കൃഷ്ണനും  , ശ്രീ സുധാംശുവും  ആശംസിച്ച പോലെ അസ്വസ്ഥ ചിത്തനായ ഒരു മനസുമായി പ്രിയപ്പെട്ട ഉല്ലാസ് ചേട്ടൻ ആയുരാരോഗ്യ സൗഖ്യത്തോടെ തന്റെ ജീവിത നിയോഗത്തിൽ വ്യാപൃതനാകട്ടെ . സമൂഹത്തിന്റെ സാംസ്‌കാരിക പ്രതലത്തിൽ ചലനങ്ങൾ സൃഷ്ടിക്കുന്ന കവിതയുടെ അടരുകൾ അനേകം ഇനിയുമുണ്ടാകട്ടെ. 

ഒരു ഗോതമ്പു പുട്ടിന്റെ രുചി നിറഞ്ഞ ഗൃഹാതുര സ്മരണ പുതുക്കാൻ പുസ്തക പ്രകാശനങ്ങളുടെ ഇടവേളകളിൽ നമുക്ക് അവസരം കണ്ടെത്താം 

സ്നേഹാദരപൂർവം ബഷീർ പി എ

No comments:

Post a Comment